ഉവൈസിയെ വധിക്കാന്‍ ശ്രമിച്ചതില്‍ ഖേദമില്ലെന്ന് സച്ചിന്‍ പണ്ഡിറ്റ്, ധീരനായകനോടോപ്പം ഫോട്ടോ എടുക്കാന്‍ തിരക്ക്

ലഖ്‌നൗ- ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (ഐ.ഐ.എം.ഐ.എം) നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയെ വധിക്കാന്‍ ശ്രമിച്ചതില്‍ ഒട്ടും ഖേദമില്ലെന്ന് മുഖ്യപ്രതി സച്ചിന്‍ പണ്ഡിറ്റ്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഉവൈസിക്ക് നേരെ വധശ്രമം നടന്നിരുന്നത്.
മീറത്തിലെ റാലിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഉവൈസിയുടെ കാറിനുനേരെ വെടിവെച്ച സംഭവത്തില്‍ 27 കാരനായ നിയമവിദ്യാര്‍ഥി സച്ചിന്‍ പണ്ഡിറ്റിനേയും 22 കാരന്‍ ശുഭം ഗുജ്ജാറിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഉവൈസിയെ കൊല്ലാനുള്ള ഗുഢാലോചന തയാറാക്കിയത് പണ്ഡിറ്റായിരുന്നു. വധശ്രമിത്തിന് അറസ്റ്റ് ചെയ്ത ഇരുവര്‍ക്കും ജൂലൈ 12 നാണ് ജാമ്യം ലഭിച്ചത്.
ജാമ്യത്തിലിറങ്ങിയ ശേഷം സച്ചിന്‍ പണ്ഡിറ്റിനോടൊപ്പം ഫോട്ടോയെടുക്കാന്‍ ആളുകളുടെ തിരക്കാണ്. സച്ചിന്‍ പണ്ഡിറ്റിനെ തങ്ങളുടെ നായകനെന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. ദേശഭക്ത് സച്ചിന്‍ ഹിന്ദു എന്നാണ് സച്ചിന്‍ പണ്ഡിറ്റ് അറിയപ്പെടുന്നത്. ലൗജിഹാദിനെതിരെ നിരന്തരം പോസ്റ്റിടുകയും ദല്‍ഹി ജാമിഅ മില്ലയയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്ത രാംഭക്ത് ഗോപാണ് സച്ചിന്‍ പണ്ഡിറ്റിന്റെ അടുത്ത സുഹൃത്ത്.
ഉവൈസിയെ വധിക്കാന്‍ ശ്രമിച്ചതില്‍ ഒട്ടും ഖേദമില്ലെന്ന് ദ ക്വിന്റിനു നല്‍കിയ അഭിമുഖത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകനായ സച്ചിന്‍ പണ്ഡിറ്റ് പറഞ്ഞത്.

 

Latest News