Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ നിരോധിത ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

ന്യൂദല്‍ഹി- തീവ്രവാദ ഫണ്ടിംഗ് കേസില്‍ ജമ്മു കശ്മീരിലെ ജമ്മു, ദോഡ ജില്ലകളില്‍ നിരോധിത ജമാഅത്തെ ഇസ്ലാമി (ജെഐ) അംഗങ്ങളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തി.
രണ്ട് ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി ജെ.ഐ ഭാരവാഹികളുടെയും അംഗങ്ങളുടെയും കേന്ദ്രങ്ങളില്‍  പുലര്‍ച്ചെ മുതലാണ് റെയ്ഡ് നടത്തിയതെന്ന് എന്‍.ഐ.എ അറിയിച്ചു. പത്തോളം സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡുകള്‍ നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ദോഡ ജില്ലയിലെ ധാരാ-ഗുണ്ഡാന, മുന്‍ഷി മൊഹല്ല, അക്രംബന്ദ്, നാഗ്രി നായ് ബസ്തി, ഖരോട്ടി ഭഗവാ, തലേല, മലോത്തി ഭല്ല എന്നിവിടങ്ങളിലും ജമ്മുവിലെ ഭട്ടിണ്ടിയിലുമാണ് റെയ്ഡ് നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.


തീവ്രവാദത്തിന് ഫണ്ടിംഗ് നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് തെരച്ചിലെന്നും  അവര്‍ പറഞ്ഞു.
സ്വദേശത്തുനിന്നും വിദേശത്തുനിന്നും സ്വരൂപിക്കുന്ന സംഭാവനകള്‍ തീവ്രവാദത്തിന് വകമാറ്റിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് എന്‍ഐഎ സ്വമേധയാ രജിസ്റ്റര്‍ ചെയ്തത്. സകാത്ത്, ബൈത്തുല്‍ മാല്‍ എന്നിവ വഴി ശേഖരിക്കുന്ന ഫണ്ടാണ് വകമാറ്റി ചെലവഴിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി ശേഖരിക്കുന്ന തുക അക്രമങ്ങള്‍ക്കും വിഘടനവാദപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചുവെന്നാണ് ആരോപണം.
ജെ.ഐ സ്വരൂപിക്കുന്ന ഫണ്ട് നിരോധിത തീവ്രവാദ സംഘടനകളായ ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്‌കറെ തയ്യിബ എന്നിവക്ക് കൈമാറിയെന്നും എന്‍.ഐ.എ പറയുന്നു.
കശ്മീരിലെ യുവാക്കളെ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്ന ജെ.ഐ കേന്ദ്രഭരണപ്രദേശത്ത് വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നുവന്നും  എന്‍.ഐ.എ പറഞ്ഞു.
തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും ജമ്മു കശ്മീരില്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് 2019 ഫെബ്രുവരിയിലാണ്   തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേന്ദ്രം അഞ്ച് വര്‍ഷത്തേക്ക് ജെ.ഐയെ നിരോധിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച ഉന്നതതല യോഗത്തിന് ശേഷമാണ്  ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമപ്രകാരം ജെ.ഐയെ  നിരോധിക്കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്.
2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ നിരോധനത്തെത്തുടര്‍ന്ന് ജമ്മു കശ്മീരിലുടനീളം നൂറുകണക്കിന് ജെ.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

 

Latest News