ന്യൂദൽഹി- ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകറിനെ തെരഞ്ഞെടുത്തു. ധൻകറിന് 528 വോട്ടുകൾ ലഭിച്ചപ്പോൾ പ്രതിപക്ഷ നിരയിലെ മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടുകളേ ലഭിച്ചുള്ളൂ. 15 വോട്ടുകൾ അസാധുവായി. രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ 1951-ലാണ് ധൻകറിന്റെ ജനനം. ഫിസിക്‌സിലും നിയമത്തിലും ബിരുദം സ്വന്തമാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായും പ്രവർത്തിച്ചു. ജനതാദളിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. 1991 വരെ ജനതാദൾ പ്രതിനിധിയായി ലോക്‌സഭയിൽ ഉണ്ടായിരുന്നു. 1990-91ൽ ചന്ദ്രശേഖർ മന്ത്രിസഭയിൽ പാർലമെന്ററി കാര്യ മന്ത്രിയായി. 1993-മുതൽ 1998 വരെ രാജസ്ഥാൻ നിയമസഭയിലും അംഗമായി. 2004-ൽ ബി.ജെ.പിയിൽ ചേർന്ന ധൻകറിനെ 2019-ൽ പശ്ചിമബംഗാളിൽ ഗവർണറാക്കി.