ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണം; എട്ടു മരണം, 40 പേര്‍ക്ക് പരിക്ക്

ഗാസ സിറ്റി- ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമിക് ജിഹാദ് ഭീകര ഗ്രൂപ്പ് ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് സൈനിക നടപടി സ്വീകരിച്ചതെന്ന് ഇസ്രായില്‍ അവകാശപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കില്‍നിന്ന് ഈയാഴ്ച ആദ്യം അറസ്റ്റിലായ സീനിയര്‍ നേതാവില്‍നിന്നാണ് ആക്രമണത്തെ കുറിച്ചുള്ള സൂചന ലഭിച്ചതെന്നും പറയുന്നു. ബോംബ് വര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന നേതാവും ഉള്‍പ്പെടുമെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹമാസിന്റെ നിയന്ത്രണത്തിലുള്ളതും 20 ലക്ഷത്തോളം ഫലസ്തീനികള്‍ താമസിക്കുന്നതുമായ ഗാസയില്‍ നടത്തിയ ആക്രമണം മറ്റൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഭയപ്പെടുന്നു. മുതിര്‍ന്ന നേതാവിന്റെ വധം ഗാസയില്‍നിന്ന് ഇസ്രായിലിലേക്ക് റോക്കറ്റ് ആക്രമണം പുനരാരംഭിക്കാന്‍ കാരണമാകുമെന്ന് കരുതുന്നു.
ഇസ്രായില്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഗാസ സിറ്റിയില്‍ വലിയ സ്‌ഫോടന ശബ്ദം കേട്ടിരുന്നു.
ഗാസയിലെ ഭീകര സംഘങ്ങളെ ഇസ്രായില്‍ പൗരന്മാരെ ഭീഷണിപ്പെടുത്താനും ഭീതിയിലാക്കാനും അനുവദിക്കില്ലെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇസ്രായിലിനെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തുക തന്നെ ചെയ്യുമെന്ന് പ്രാധനമന്ത്രി യാരി ലാപിഡ് പറഞ്ഞു.

 

Latest News