മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ജുമുഅ നടത്താന്‍ പദ്ധതിയിട്ട നേതാക്കള്‍ വീട്ടുതടങ്കലില്‍

ഹൈദരാബാദ്-അധികൃതര്‍ തകര്‍ത്ത മസ്ജിദെ ഖാജാ മഹ്്മൂദ് ഉണ്ടായിരുന്ന സ്ഥലത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ പദ്ധതിയിട്ട കോണ്‍ഗ്രസ്, മജ്ലിസ് ബച്ചാവോ തഹ് രീക് (എംബിടി), തഹ് രീകെ മുസ്ലിമീം ശബ്ബാന്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കളെ ഹൈദരാബാദ് പോലീസ് അനൗദ്യോഗികമായി വീട്ടുതടങ്കലിലാക്കി.


ശംസാബാദിലെ മുസ്ലിം പള്ളി കനത്ത പോലീസ് സാന്നിധ്യത്തില്‍ ഈ ആഴ്ച ആദ്യമാണ് പ്രാദേശിക  മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.  മസ്ജിദെ ഖാജാ മഹ്്മൂദ് തകര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എംഎല്‍എ കൗസര്‍ മുഹിയുദ്ദീന്‍ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കല്‍.

ശംസാബാദ് മുനിസിപ്പല്‍ അധികൃതര്‍ പൊളിക്കുന്നതിന് മുമ്പ് മസ്ജിദ് ിലനിന്നിരുന്ന സ്ഥലത്ത് തന്നെ എഐഎംഐഎം നേതാക്കളും പൊതുജനങ്ങളും ജുമുഅ നമസ്‌കാരത്തില്‍ ങ്കെടുക്കുമെന്നും മുഹിയുദ്ദീന്‍ പറഞ്ഞിരുന്നു. സംഘര്‍ഷം ഭയന്ന് സൈബറാബാദ് പോലീസ് ഹൈദരാബാദ് പോലീസിന്റെ സഹായം തേടിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ അബ്ദുല്ല സുഹൈല്‍, റഷീദ് ഖാന്‍, എംബിടി വക്താവ് അംജദുല്ല ഖാന്‍, തഹ് രീകെ മുസ്ലിം ശബ്ബാന്‍ (ടിഎംഎസ്) പ്രസിഡന്റ് മുഹമ്മദ് മുഷ്താഖ് മാലിക് എന്നിവരെ അനൗദ്യോഗിക വീട്ടുതടങ്കലിലാക്കുകയും ചെയ്തു.


മസ്ജിദ് തകര്‍ത്തതിന് ശേഷം ഓഗസ്റ്റ് രണ്ടിന് കോണ്‍ഗ്രസ് നേതാക്കളും എംബിടിയും ടിഎംഎസും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ബുധനാഴ്ച ശംസാബാദില്‍ വന്‍ റാലി നടന്നു. ശംസാബാദ് മുനിസിപ്പല്‍ ഓഫീസിനുമുന്നിലും  രംഗ റെഡ്ഡി ജില്ലാ കലക്ടര്‍ ഓഫീസിനുമുന്നിലും എഐഎംഐഎം പ്രതിഷേധം സംഘടിപ്പിച്ചു.


ജുമുഅ നമസ്‌കാരം നടത്തുമെന്ന പ്രഖ്യാപനത്തെ തടുര്‍ന്ന് ശംസാബാദില്‍ കനത്ത പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയത്.   ഗ്രീന്‍ പാര്‍ക്ക് അവന്യൂ കോളനിയില്‍ മസ്ജിദ് തകര്‍ത്ത സ്ഥലത്തേക്കു പോകുന്ന   റോഡില്‍ നിരവധി സായുധ പോലീസുകാരെ നിയോഗിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ശംസാബാദ് പോലീസ് സ്റ്റേഷനില്‍ ക്യാമ്പ് ചെയ്താണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.

 

Latest News