Sorry, you need to enable JavaScript to visit this website.

സൗദിയുടെ ബജറ്റ് മിച്ചം പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടി കൂടുതൽ

റിയാദ് - ഈ വർഷം രണ്ടാം പാദത്തിൽ കൈവരിച്ച ബജറ്റ് മിച്ചം നേരത്തെ പ്രതീക്ഷച്ചതിന്റെ മൂന്നിരട്ടി കൂടുതലാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം പാദത്തിൽ 77.9 ബില്യൺ റിയാലാണ് ബജറ്റ് മിച്ചം. രണ്ടാം പാദത്തിൽ ബജറ്റ് വരുമാനം 370.36 ബില്യൺ റിയാലും പൊതുധന വിനിയോഗം 292.5 ബില്യൺ റിയാലുമാണ്. പാദവർഷ അടിസ്ഥാനത്തിൽ ബജറ്റ് വിവരങ്ങൾ ധനമന്ത്രാലയം പ്രഖ്യാപിക്കാൻ തുടങ്ങിയ ശേഷം കൈവരിക്കുന്ന ഏറ്റവും ഉയർന്ന ബജറ്റ് മിച്ചമാണ് ഇക്കഴിഞ്ഞ രണ്ടാം പാദത്തിലേത്. 
2016 ആദ്യ പാദം മുതൽ 2020 രണ്ടാം പാദം വരെയുള്ള കാലത്ത് നാലു പാദങ്ങളിൽ മാത്രമാണ് സൗദി അറേബ്യ ബജറ്റ് മിച്ചം നേടിയത്. 2019 ആദ്യ പാദത്തിൽ 27.8 ബില്യൺ റിയാലും 2021 മൂന്നാം പാദത്തിൽ 6.7 ബില്യൺ റിയാലും 2022 ആദ്യ പാദത്തിൽ 57.5 ബില്യൺ റിയാലും ബജറ്റ് മിച്ചം നേടിയിരുന്നു. 
ഈ കൊല്ലം ആദ്യ പകുതിയിൽ കൈവരിച്ച ബജറ്റ് മിച്ചം നേരത്തെ കണക്കാക്കിയതിനെക്കാൾ മൂന്നിരട്ടി കൂടുതലാണ്. ഈ വർഷം മുഴുവൻ കൈവരിക്കുമെന്ന് കണക്കാക്കിയ ബജറ്റ് മിച്ചത്തെക്കാൾ 50 ശതമാനം കൂടുതലാണ് ആദ്യ പകുതിയിൽ മാത്രം നേടിയ ബജറ്റ് മിച്ചം. കഴിഞ്ഞ ഡിസംബറിൽ ഈ വർഷത്തെ ബജറ്റ് പ്രഖ്യാപിക്കുമ്പോൾ സർക്കാർ കണക്കാക്കിയ മിച്ചം 90 ബില്യൺ റിയാലായിരുന്നു. ഓരോ പാദത്തിലും ശരാശരി 22.5 ബില്യൺ റിയാൽ മിച്ചമാണ് പ്രതീക്ഷിച്ചത്. എണ്ണ വില ഉയർന്നു നിൽക്കുന്നത് തുടരുകയും രണ്ടാം പാദത്തിലും മിച്ചം വർധിക്കുകയും ചെയ്യുന്ന പക്ഷം ഈ വർഷം ബജറ്റ് മിച്ചം റെക്കോർഡ് നിലയിൽ ഉയരുമെന്നാണ് കരുതുന്നത്.
 

Latest News