Sorry, you need to enable JavaScript to visit this website.

കോഴിക്കോട് കണ്ടെത്തിയ മൃതദേഹം സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവിന്റെതെന്ന് സ്ഥിരീകരണം

കോഴിക്കോട്- കൊയിലാണ്ടി കടൽത്തീരത്ത് നിന്നും ലഭിച്ച മൃതദേഹം സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റേതെന്ന് സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധന ഫലം ലഭിച്ചതോടെയാണ് ഇർഷാദാണെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഇർഷാദിന്റെതാണെന്ന സംശയം ഉയർന്ന സാഹചര്യത്തിലായിരുന്നു മാതാപിതാക്കളുടെ രക്ത സാമ്പിളുകൾ ഇന്നലെ ഡി.എൻ.എ പരിശോധനക്കയച്ചത്. കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂർ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു. മൃതദേഹത്തിന് ഇർഷാദുമായി രൂപ സാമ്യമുണ്ടായിരുന്നു. ഇർഷാദിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ ഇത് വരെ നാലു പേരെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി മിർഷാദ് വയനാട് സ്വദേശികളായ, ഷെഹീൽ,ജനീഫ്,സജീർ എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം തട്ടിക്കൊണ്ടു പോകുന്നതിനിടെ കോരപ്പുഴയിൽ ചാടി ഇർഷാദ് രക്ഷപ്പെട്ടു എന്ന തരത്തിലുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. സംഭവത്തിൽ സമീപവാസികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ആറംഗ സംഘം കാറിലെത്തുകയും അതിലൊരാൾ പുഴയിൽ ചാടുന്നതായും കണ്ടവരുണ്ട്. 

പന്തരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു പരാതി. ദുബായിൽ നിന്ന് കഴിഞ്ഞ മെയിലാണ് ഇർഷാദ് നാട്ടിലെത്തിയത്. തുടർന്ന് കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

Latest News