Sorry, you need to enable JavaScript to visit this website.

ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാതെ വിദ്യാര്‍ഥികള്‍, ഇടപെടാനാകില്ലെന്ന് പോലീസ്

അഹമ്മദാബാദ്- ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ദളിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിച്ചു. ജാതി വിവേചനം അവസാനിച്ചിട്ടില്ലെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.
മറ്റ് പിന്നാക്ക സമുദായത്തില്‍ നിന്നുള്ള (ഒബിസി) വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 16 മുതല്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം ഒഴിവാക്കുകയാണെന്ന് പറയുന്നു.
ദളിത് സ്ത്രീ പാകം ചെയ്ത ഭക്ഷണം കുട്ടികള്‍ കഴിക്കാന്‍ ചില രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വിശദീകരണം. സോഖ്ദ പ്രൈമറി സ്‌കൂളില്‍ കരാര്‍ ഏറ്റെടുത്ത ദളിത് സ്ത്രീ ധാര മക്്‌വാനയാണ് ഉച്ചഭക്ഷണം പാചകം ചെയ്യുന്നത്.
ജൂണ്‍ 16 മുതല്‍ 153 വിദ്യാര്‍ത്ഥികള്‍ക്ക് ധാര ഭക്ഷണം പാകം ചെയ്യുന്നുണ്ട്. എന്നാല്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 147 വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിച്ചില്ലെന്നാണ്  റിപ്പോര്‍ട്ട്.
എന്തുകൊണ്ടാണ് കുട്ടികള്‍ ഭക്ഷണത്തിനായി ക്യൂവില്‍ ഇരിക്കാത്തതെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളോട് ചോദിച്ചപ്പോള്‍, ഒരു ദളിത് ഭക്ഷണമായതിനാലാണെന്നാണ് മറുപടിയെന്ന്  ദളിത് പാചകക്കാരിയുടെ ഭര്‍ത്താവ് ഗോപി മക് വാന പറഞ്ഞു.

കുട്ടികള്‍ ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് ഭക്ഷണത്തിന്റെ ഭൂരിഭാഗവും പാഴായി. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടതല്ലാതെ വേറൊന്നും ചെയ്യാനില്ലെന്നാണ് പോലീസ് പറയുന്നതെന്ന് ഗോപി പറഞ്ഞു. അവര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുകയാണ്.
ജാതി വിവേചനം ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് പാചകക്കാരിയായ സ്ത്രീ രംഗത്തുണ്ട്. രക്ഷിതാക്കളോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

 

Latest News