52 വര്‍ഷമായി ദേശീയ പതാകയെ അപമാനിക്കുന്നവര്‍; ആര്‍.എസ്.എസിനെതിരെ രാഹുല്‍ ഗാന്ധി

ബെംഗളൂരു- ഹര്‍ ഘര്‍ തിരങ്ക കാമ്പയിനില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 52 വര്‍ഷമായി ദേശീയ പതാക ഉയര്‍ത്താതെ അതിനെ അപമാനിക്കുന്നവരാണ് ഇപ്പോള്‍ കാമ്പയിനുമായി രംഗത്തെത്തിയതെന്ന് രാഹുല്‍ കുറ്റുപ്പെടുത്തി.
ആര്‍എസ്എസിനെതിരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. കര്‍ണാടക സന്ദര്‍ശനത്തിനിടെ ഹുബ്ലി ജില്ലയിലെ ഖാദി ഗ്രാമം സന്ദര്‍ശിച്ച ശേഷമാണ് രാഹുലിന്റെ ട്വീറ്റ്.
ഹൂബ്ലിയില്‍ ദേശീയപതാക നിര്‍മ്മിക്കുന്ന ഖാദിയിലെ ജോലിക്കാരെ നേരിട്ട് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ത്രിവര്‍ണപതാക ഉയരങ്ങളിലെത്തിക്കുന്നതിനായി ലക്ഷക്കണക്കിനാളുകളാണ് ജീവന്‍ ത്യജിച്ചത്. എന്നാല്‍, രാജ്യത്തെ ഒരു സംഘടന ഒരുകാലത്തും ത്രിവര്‍ണ പതാകയെ സ്വീകരിച്ചിരുന്നില്ല.
നാഗ്പൂരിലെ ആസ്ഥാനത്ത് 52 വര്‍ഷമായി ത്രിവര്‍ണ പതാക ഉയര്‍ത്താത്ത അവര്‍ നിരന്തരം അതിനെ അപമാനിക്കുകയായിരുന്നു. ഇപ്പോള്‍ അതേ സംഘടനയുടെ ആളുകള്‍ ത്രിവര്‍ണ പതാകയുടെ ചരിത്രം പഠിപ്പിക്കുന്നു. ഹര്‍ ഘര്‍ തിരങ്ക ക്യാമ്പയിനുമായി രംഗത്തെത്തുന്നു. എന്തുകൊണ്ട് ആര്‍എസ്എസ് 52 വര്‍ഷമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയില്ല. ഇന്ത്യയിലേക്ക് പോളിസ്റ്റര്‍ നിര്‍മ്മിത ചൈനീസ് പതാകകള്‍ ഇറക്കുമതി ചെയ്ത് ഖാദി മേഖലയിലുള്ളവരുടെ തൊഴില്‍ നഷ്ടമുണ്ടാക്കിയത് എന്തിനാണെന്നും രാഹുല്‍ ചോദിച്ചു.
നേരത്തെ ജവര്‍ഹര്‍ലാല്‍ നെഹ്‌റു ദേശീയപതാകയുമായി നില്‍ക്കുന്നതിന്റെ ഫോട്ടോ രാഹുല്‍ ഗാന്ധി പങ്കുവച്ചിരുന്നു.

 

Latest News