കോഴിക്കോട്ട് ചേര്‍ന്ന മാധ്യമമേധാവികളുടെ യോഗം, ജോണ്‍ ബ്രിട്ടാസിനോട് മാപ്പ് പറഞ്ഞ് മന്ത്രി

ന്യൂദല്‍ഹി- ബി.ജെ.പി അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ ഒഴിവാക്കി കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുപ്പിക്കാത്തതിനന്
സിപിഎം അംഗം ജോണ്‍ ബ്രിട്ടാസിനോട് രാജ്യസഭയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍.
മലയാള മാധ്യമ സ്ഥാപന മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് അനുരാഗ് ഠാക്കൂര്‍ രാജ്യസഭയില്‍ പരസ്യമായി മാപ്പ് പറഞ്ഞത്.

മലയാള മാധ്യമ സ്ഥാപന മേധാവികളുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രതിനിധികളെ മാത്രമാണ് ക്ഷണിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് സഭയില്‍ വ്യക്തമാക്കി. ഇത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബി ജെ പി അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ കൂടിക്കാഴ്ചയില്‍ നിന്ന് ഒഴിവാക്കി എന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു. കൈരളി ടി വിയുടെ ചീഫ് എഡിറ്ററും എം ഡിയും എന്നതിനൊപ്പം താന്‍ ഐ.ടി. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയാണെന്നും ്അദ്ദേഹം പറഞ്ഞു.  ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളുടെ പ്രധാനപ്പെട്ട സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷനില്‍ ബോര്‍ഡ് അംഗവുമാണ്. ഇത്തരമൊരു കൂടിക്കാഴ്ചയില്‍ എന്നെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിനെ കുറിച്ചായിരുന്നു മന്ത്രിയോട് ആരാഞ്ഞിരുന്നതെന്ന് ജോണ്‍ബ്രിട്ടാസ് വ്യക്തമാക്കി.
ഇതിനു മറുപടിയായാണ് കേന്ദ്രമന്ത്രി സഭയില്‍ പരസ്യമായി മാപ്പ് പറഞ്ഞത്. ഒരു മാധ്യമ സ്ഥാപനത്തിന്റെ കോഴിക്കോട്ടെ പുതിയ ഓഫിസ് ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു എന്നും തുടര്‍ന്ന് മറ്റ് പരിപാടികളുടെ ആധിക്യം മൂലമാണ് താങ്കളെ കാണാന്‍ കഴിയാതിരുന്നത് എന്നുമാണ് മന്ത്രി ക്ഷമാപണത്തോടെ മറുപടി നല്‍കിയത്. എന്നാല്‍ ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയത് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കിയതുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

Latest News