Sorry, you need to enable JavaScript to visit this website.

അമിത് ഷാ സി.എ.എ നടപ്പാക്കാന്‍ തുനിഞ്ഞാല്‍ പ്രക്ഷോഭമെന്ന് വിദ്യാര്‍ഥി സംഘടനകളുടെ മുന്നറിയിപ്പ്

ഗുവാഹത്തി-പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കു പിന്നാലെ പ്രക്ഷോഭ പരിപാടികളുമായി നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റസ് ഓര്‍ഗനൈസേഷന്‍ (എന്‍.എ.എസ്.ഒ).
തദ്ദേശ ജനവിഭാഗങ്ങള്‍ക്കെതിരും വര്‍ഗീയവുമായ സി.എ.എ ഉടന്‍ പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
എട്ട് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത വേദി ഗുവാഹത്തിയില്‍ യോഗം ചേര്‍ന്നാണ് സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.
കോവിഡ് മുന്‍കുരുതല്‍ വാക്‌സിനേഷന്‍ അവസാനിച്ചാലുടന്‍ സി.എ.എ നടപ്പക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയെ അറിയിച്ചിരുന്നു.
സി.എ.എ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും നിയമത്തിനെതിരെ ആസുവും മറ്റ് സംഘടനകളും സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും എന്‍.ഇ.എസ്.ഒ ചെയര്‍മാരന്‍ സാമുവല്‍ ബി ജിര്‍വ വാര്‍ത്താ ലേഖകരോട് പറഞ്ഞു. 2020 നു ശേഷം സുപ്രീം കോടതി കേസില്‍ വാദം കേട്ടിട്ടില്ലെന്നും സി.എ.എ നടപ്പിലാക്കാന്‍ തുനിഞ്ഞാല്‍ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സി.എ.എ വടക്കുകിഴക്കന്‍ വിരുദ്ധവും ജനവിരുദ്ധവും വര്‍ഗീയവുമാണെന്ന് സംയുക്ത വേദിയുടെ ഉപദേഷ്ടാവ് സമുജ്വല്‍ കുമാര്‍ ഭട്ടാചാര്യ പറഞ്ഞു. സി.എ.എ ഉപേക്ഷിക്കണമെന്ന  കാര്യത്തില്‍ രണ്ടാമതൊരു ആലോചനക്ക് ആവശ്യമില്ലെന്നും ഇന്നര്‍ ലൈന്‍ പെര്‍മിറ്റുള്ള സംസ്ഥാനങ്ങളെ നിയമത്തില്‍നിന്ന് ഒഴിവാക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നല്‍ അസമിനേയും ത്രിപുരയേയും ബാധിക്കുകയാണെങ്കില്‍ അത് മൊത്തം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബാധിച്ചതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News