ഇരുട്ടിന്റെ മറവില്‍ ബുള്‍ഡോസറുമായി എത്തി പള്ളി തകര്‍ത്തു, പ്രതിഷേധം പുകയുന്നു

ഹൈദരാബാദ്- തെലങ്കാനയില്‍ മുനിസിപ്പല്‍ അധികൃതര്‍ ഇരുട്ടിന്റെ മറവില്‍ പള്ളി പൊളിച്ചുനീക്കിയെന്ന് ആരോപിച്ച് പ്രതിഷേധം വ്യാപിക്കുന്നു. ശംശാബാദിലെ ഖാജ മഹ്‌മൂദ് മസ്ജിദാണ് മുനിസിപ്പല്‍ അധികൃതര്‍ പോലീസിന്റെ സഹായത്തോടെ രാത്രി വൈകി തകര്‍ത്തത്.
ബുള്‍ഡോസര്‍ ഉപയോഗിച്ച് പള്ളി തകര്‍ക്കുകയായിരുന്നുവെന്ന് സ്ഥലം സന്ദര്‍ശിച്ച മസ്ജലിസ് ബച്ചാവോ ആന്ദോളന്‍ (എം.ബി.ടി) നേതാവ് അംജദുല്ലാഹ ഖാന്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ നടപടി. ശംശാബാദിലെ ഗ്രീന്‍ അവന്യു കോളനിയിലുള്ള പള്ളിയാണ് തകര്‍ത്തത്.
മുന്ന് വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് പള്ളി. 15 ഏക്കര്‍ വരുന്ന കോളനിയില്‍ താമസിക്കുന്നത് ഭൂരിഭാഗവും മുസ്ലിംകളാണ്. 2016 ല്‍ താഹിര്‍ അലി, തയ്യിബ് അലി എന്നിവര്‍ വാങ്ങിയ ഭൂമിയിലാണ് പള്ളി പണിതതെന്നും അംജദുല്ലാ ഖാന്‍ പറഞ്ഞു.
പ്രദേശത്തെ വിശാല്‍ സിംഗ് എന്നയാളാണ് പള്ളി നിര്‍മാണത്തിനെതിരെ കോടതിയെ സമീപിച്ചതെന്നും കേസ് കോടതിയുടെ പരിഗണനിയിലിരിക്കെയാണ് മുനിസിപ്പല്‍ അധികൃതരുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി വീട് നിര്‍മിച്ച വിശാല്‍ സിംഗിനെതിരെ കേസ് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശലി ബി.ജെ.പി സര്‍ക്കാരിനെയാണ് തെലങ്കനായിലെ ടി.ആര്‍.എസ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും എം.ബി.ടി നേതാവ് ആരോപിച്ചു.

 

Latest News