കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സമരത്തിന് ഹൈക്കോടതി വിമര്‍ശനം

കൊച്ചി- കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സമരത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കെ.എസആര്‍.ടി.സിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നു കോടതി യൂനിയനുകളോട് ആവശ്യപ്പെട്ടു. നിങ്ങളുടെ പ്രശ്നങ്ങള്‍ കോടതി പരിഗണിക്കുകയാണെന്നും കേസ് കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ സമരം ചെയ്യില്ലെന്ന ഉറപ്പ് പാലിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും കോടതി ചോദിച്ചു.  ബസുകള്‍ നിരത്തിലിറക്കണമെന്നും ഷെഡ്യൂളുകള്‍ കൂട്ടണമെന്നും തൊഴിലാളികള്‍ ഇതിനോട് സഹകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ സഹകരിക്കുന്നില്ലെങ്കില്‍ കേസില്‍ വിധി പറയില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കെ.എസ്.ആര്‍.ടിസിയെ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ജൂണ്‍ മാസത്തെ ശമ്പളം നല്‍കാനായി 50 കോടി കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സത്യവാങ്മൂലത്തില്‍ കെ.എസ്.ആര്‍.ടി.സിയെ ഏറ്റെടുക്കാന്‍ ആലോചിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ മാസം 10 ന് മുമ്പെങ്കിലും ശമ്പളം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഹരജികളില്‍ 17ന് വീണ്ടും വാദം കേള്‍ക്കും. അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന നിര്‍ദേശം പാലിക്കുന്നതിനു ഒരു മാസത്തെ സാവകാശം കൂടി സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

 

Latest News