അന്താരാഷ്ട്ര വിമാന യാത്രാ നിരക്ക് കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍, 116 രാജ്യങ്ങളുമായി കരാര്‍

ന്യൂദല്‍ഹി- അന്താരാഷ്ട്ര വിമാന യാത്രാ നിരക്ക് കുറയുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട് 116 വിദേശ രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി കരാറില്‍ (എയര്‍ സര്‍വീസ് എഗ്രിമെന്റ്) ഒപ്പിട്ടതായി കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിംഗ് അറിയിച്ചു. ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായാണ് കരാറില്‍ ഒപ്പുവെച്ചത്.
കരാറില്‍ ഒപ്പുവെച്ചതോടെ, വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സാധിക്കും. മെട്രോ നഗരങ്ങളില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് അനുമതി. ഒരു സ്ഥലത്ത് നിന്ന് പുറപ്പെട്ട് അവിടെ തന്നെ തിരിച്ചിറങ്ങുന്ന തരത്തിലുള്ള പോയിന്റ് ഓഫ് കോള്‍ അനുവദിച്ചിട്ടുള്ള വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്നതിനാണ് അനുമതി നല്‍കുക. അതേസമയം നോണ്‍ മെട്രോ എയര്‍പോര്‍ട്ടുകളില്‍നിന്ന് സര്‍വീസ് നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതിയില്ല. സര്‍വീസുകള്‍ വര്‍ധിക്കുന്നതോടെ, നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. സീറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ വിമാന കമ്പനികള്‍ തമ്മില്‍ മത്സരം മുറുകും. ഇതിന്റെ പ്രയോജനം യാത്രക്കാര്‍ക്ക് ലഭിക്കുമെന്നാണു വിലയിരുത്തല്‍.
    

 

 

Latest News