അല്‍ ഖാഇദ തലവന്‍ സവാഹിരിയെ  യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചു

വാഷിംഗ്ടണ്‍- അല്‍ ഖാഇദ  നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ടെലിവിഷന്‍ പ്രഭാഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. 
11 വര്‍ഷം മുമ്പ് ഒസാമ ബിന്‍ലാദനെ യുഎസ് കൊലപ്പെടുത്തിയ ശേഷം അയ്മന്‍ അല്‍ സവാഹിരിയായിരുന്നു അല്‍ ഖാഇദയുടെ മുഖം. നേരത്തെ അദ്ദേഹം ബിന്‍ലാദന്റെ സ്വകാര്യ വൈദ്യനായി പ്രവര്‍ത്തിച്ചിരുന്നു.
'വാരാന്ത്യത്തില്‍, അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ അല്‍ ഖാഇദ  ലക്ഷ്യത്തിനെതിരായി അമേരിക്ക ഒരു തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ നടത്തി. ഓപ്പറേഷന്‍ വിജയകരമായിരുന്നു. ഓപ്പറേഷനില്‍ സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടിട്ടില്ല' യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ  കാബൂളിലെ ജനവാസ മേഖലയില്‍ ഞായറാഴ്ച യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയതായി താലിബാന്‍ വക്താവ് പറഞ്ഞു. ഇത് അന്താരാഷ്ട്ര തത്വങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും താലിബാന്‍ ആരോപിച്ചു.
 

Latest News