ഫാസില്‍ കൊലക്കേസ്; പതിനൊന്ന് പേര്‍ കൂടി  കസ്റ്റഡിയില്‍; മംഗളൂരുവില്‍ നിരോധനാജ്ഞ  

മംഗളൂരു- മംഗളൂരു സൂറത്കലിലെ ഫാസില്‍ കൊലക്കേസില്‍ പതിനൊന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം 21 ആയി. അതേസമയം, കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. തുണിക്കട നടത്തുകയായിരുന്ന ഫാസിലിനെ കടയുടെ മുന്നില്‍ വച്ച് മങ്കി ക്യാപ് ധരിച്ചെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കസ്റ്റഡിയിലുള്ള 21 പേരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇവരില്‍ ആരും കൃത്യത്തില്‍ പങ്കെടുത്തവരല്ലെന്നാണ് വിവരം.ഫാസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെയായിരുന്നു വീണ്ടും കൊലപാതകം നടന്നത്.  പ്രവീണ്‍ കൊലപാതക കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക അന്വേഷണം ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ കേസ് എന്‍ ഐ എയ്ക്ക് കൈമാറിയിരുന്നു. കേസില്‍ രണ്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. രണ്ടു കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള രാത്രികാല യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. വ്യാപാര സ്ഥാപനങ്ങള്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല. ദീര്‍ഘദൂര യാത്രചെയ്യുന്നവര്‍ ടിക്കറ്റ് കൈവശം കരുതണം. കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കേരളപോലീസും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
 

Latest News