Sorry, you need to enable JavaScript to visit this website.

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്  മടങ്ങില്ല- യശ്വന്ത് സിന്‍ഹ

ന്യൂദല്‍ഹി- തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഇനിയൊരു മടക്കയാത്രയ്ക്കില്ലെന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്ന യശ്വന്ത് സിന്‍ഹ.തൃണമൂലിന്റെ ദേശീയ ഉപാധ്യക്ഷനായിരിക്കെ, പാര്‍ട്ടിയധ്യക്ഷ മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരം രാജിവെച്ചാണ് അദ്ദേഹം രാഷ്ടപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി മത്സരരംഗത്തിറങ്ങിയത്. 'തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം ആദ്യം ആലോചിച്ചത് ഇനിയേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കൊപ്പം ചേരണമോയെന്നാണ്. എന്നാല്‍, അതു വേണ്ടെന്നായിരുന്നു ഒടുവില്‍ തീരുമാനിച്ചത്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാതെതന്നെ ഞാന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകും' അദ്ദേഹം പറഞ്ഞു. ബി.ജെ.പി. വിട്ടശേഷം സ്വന്തം നിലയ്ക്ക് രൂപവത്കരിച്ചിരുന്ന രാഷ്ട്രീയ മഞ്ച് പുനരുജ്ജീവിപ്പിേച്ചക്കുമെന്നും സിന്‍ഹ സൂചന നല്‍കി.
തന്നിലര്‍പ്പിച്ച വിശ്വാസത്തിന് മമതാ ബാനര്‍ജിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ബംഗാളില്‍ പ്രചാരണത്തിന് പോയിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ വോട്ടുറപ്പിക്കാനാണ് മമത നിര്‍ദേശിച്ചത്. ബംഗാളിലെ വോട്ട് താന്‍ നോക്കിക്കോളാമെന്നും പറഞ്ഞു. ഒരിക്കല്‍പ്പോലും ചെല്ലാതിരുന്നിട്ടും കൂടുതല്‍ വോട്ട് ബംഗാളില്‍നിന്നാണ് തനിക്കു കിട്ടിയത്.
തുടക്കത്തില്‍ വോട്ടുനല്‍കാമെന്ന് ഉറപ്പിച്ചുപറഞ്ഞ ജെ.ഡി.എസിന്റെ ദേവഗൗഡയും കുമാരസ്വാമിയും എന്തുകൊണ്ട് മറുകണ്ടം ചാടിയെന്ന് അറിയില്ല. ആദിവാസി കാര്‍ഡ് മാത്രമല്ല, കേന്ദ്ര അന്വേഷണ ഏജന്‍സിയില്‍നിന്നുള്ള ഭീഷണിയും എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കാന്‍ ജെ.എം.എമിന്റെ ഹേമന്ദ് സോറനെ പ്രേരിപ്പിച്ചിരിക്കണം. ഈ രണ്ടു കക്ഷികളും വാക്കുപാലിക്കുകയും ശിവസേന പിളരാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ തന്റെ വോട്ടുപങ്കാളിത്തം 45 ശതമാനമാകുമായിരുന്നെന്ന് സിന്‍ഹ പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നവര്‍ക്കുകിട്ടുന്ന വോട്ടിനെക്കാള്‍ കൂടുതല്‍ ഇക്കുറി തനിക്കു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
 

Latest News