Sorry, you need to enable JavaScript to visit this website.

താക്കറെക്ക് ശിവസേന നഷ്ടമാകുമോ, സുപ്രീം കോടതിയെ സമീപിച്ച് ഉദ്ധവ്

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു കമ്മീഷനെ കൂട്ടുപിടിച്ച് യഥാര്‍ഥ ശിവസേനയായി മാറാനുള്ള ഏകനാഥ് ഷിന്‍ഡേ പക്ഷത്തിന്റെ നീക്കത്തിനെതിരേ ഉദ്ധവ് താക്കറേ പക്ഷം സുപ്രീംകോടതിയില്‍. ശിവസേനയുടെ ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. വിമത എം.എല്‍.എമാരുടെ അയോഗ്യത സംബന്ധിച്ച് സുപ്രീംകോടതി തീരുമാനം ഉണ്ടാകുംവരെ കമ്മീഷന്‍ നടപടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. തങ്ങളെ യഥാര്‍ഥ ശിവസേനയായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
വിഷയത്തില്‍ നിരവധി കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഉദ്ധവ് താക്കറെ വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. എം.എല്‍.എമാരുടെ അയോഗ്യത സംബന്ധിച്ച് സുപ്രീംകോടതി തീരുമാനം എടുക്കുന്നതുവരെ യഥാര്‍ഥ ശിവസേന ആരാണെന്ന കാര്യത്തില്‍ കമ്മീഷന് തീരുമാനം എടുക്കാനാകില്ലെന്നും ഹരജിയില്‍ പറയുന്നു. തങ്ങളെ യഥാര്‍ഥ ശിവസേനയായി അംഗീകരിക്കണമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെനന്ന് അവകാശപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗവും കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് ഓഗസ്റ്റ് എട്ടിനകം പിന്തുണക്കുന്ന നേതാക്കളുടെ വിവരങ്ങള്‍ നല്‍കാന്‍ ഇരുവിഭാഗത്തോടും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ ഷിന്‍ഡെ വിഭാഗം സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തങ്ങളുടെ ഭാഗം വ്യക്തമാക്കുമെന്നും 50 എം.എല്‍.എമാരുടേയും മൂന്നില്‍ രണ്ട് എം.പിമാരുടേയും പിന്തുണയുള്ള തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ ഏകനാഥ് ഷിന്‍ഡെയെ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്തും താക്കറെ വിഭാഗം ഹരജി നല്‍കിയിരുന്നു.

 

Latest News