Sorry, you need to enable JavaScript to visit this website.

അറസ്റ്റിലായ മന്ത്രി മമത ബാനർജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു, ഫോണെടുക്കാതെ മുഖ്യമന്ത്രി

കൊൽക്കത്ത- സഹായിയുടെ വീട്ടിൽനിന്ന് ഇരുപത് കോടിയോളം രൂപ പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി മുഖർജി അറസ്റ്റിന് ശേഷം മുഖ്യമന്ത്രി മമത ബാനർജിയുമായി പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്ന് റിപ്പോർട്ട്. മൂന്നു തവണയാണ് മന്ത്രി മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ഫോണിൽ വിളിച്ചതെന്ന് അറസ്റ്റ് മെമ്മോയിൽ രേഖപ്പെടുത്തുന്നു. പുലർച്ചെ 1.55 ന് അറസ്റ്റിലായതിന് ശേഷം പുലർച്ചെ 2.33 നായിരുന്നു മന്ത്രിയുടെ ആദ്യ കോൾ. എന്നാൽ മുഖ്യമന്ത്രി എടുത്തില്ല. 
കുറ്റാരോപിതനായ ഏതൊരു വ്യക്തിക്കും അവരുടെ അറസ്റ്റിനെക്കുറിച്ച്  ബന്ധുവിനെയോ സുഹൃത്തിനെയോ വിളിച്ച് അറിയിക്കാൻ അനുവാദമുണ്ട്.
ബംഗാൾ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാറ്റർജിയെ സ്‌കൂൾ ജോലി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സർക്കാർ സ്പോൺസേഡ്, എയ്ഡഡ് സ്‌കൂളുകളിൽ വെസ്റ്റ് ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ സ്‌കൂൾ അധ്യാപകരെയും അധ്യാപക ജീവനക്കാരെയും നിയമിച്ചതിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം. ചാറ്റർജിയുടെ അടുത്ത സഹായിയായ അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 20 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. 
അറസ്റ്റിലായ ഉടൻ, ശാരീരിക അസ്വസ്ഥതയെ തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള എസ്.എസ്.കെ.എം ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ഈ ആശുപത്രിയിൽനിന്ന്  മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവും സ്വന്തമാക്കി. തുടർന്ന് അദ്ദേഹത്തെ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.  എയർ ആംബുലൻസിലാണ് ഒഡീഷയിലേക്ക് കൊണ്ടുപോയത്. ഇന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷം നേരിട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

Latest News