ബിജെപി നേതാവിന്റെ റിസോര്‍ട്ട് അനാശാസ്യ  കേന്ദ്രം, റെയ്ഡില്‍ അറസ്റ്റിലായത് 73 പേര്‍

ഷില്ലോംഗ്- മേഘാലയ ബിജെപി വൈസ് പ്രസിഡന്റ് ബെര്‍ണാഡ് എന്‍.മാരക് റിംപുവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ്. വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയിലുള്ള റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 73 പേരെ അറസ്റ്റു ചെയ്തു. സംഭവത്തിനു പിന്നാലെ ബെര്‍ണാഡിനെ കാണാതായെന്നാണു റിപ്പോര്‍ട്ട്; പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ബെര്‍ണാഡ് അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയാണ് റെയ്ഡിനു പിന്നിലെന്ന് ബെര്‍ണാഡ് ആരോപിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ കോണ്‍റാഡ് പൊലീസിനെ കൂട്ടുപിടിച്ച് ഫെബ്രുവരിയിലെ പോക്‌സോ കേസുമായി ഇതിനെ ബന്ധിപ്പിക്കുകയാണെന്നും ബെര്‍ണാഡ് ആരോപിച്ചു.
വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പകലുമായാണ് റെയ്ഡ് നടന്നത്. റിസോര്‍ട്ടില്‍ വൃത്തിഹീനമായ മുറികളില്‍ പൂട്ടിയിട്ട നിലയില്‍ ആറോളം കുട്ടികളെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുട്ടികളെല്ലാം വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അവിടെനിന്ന് കണ്ടെടുത്ത വസ്തുക്കളും റിസോര്‍ട്ടിന്റെ ഘടനയും സൂചിപ്പിക്കുന്നത് അവിടെ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു എന്നാണെന്ന് പോലീസ് വ്യക്തമാക്കി.
ഇതെല്ലാം നിഷേധിച്ച ബെര്‍ണാഡ് അനധികൃതമായ യാതൊരു പ്രവര്‍ത്തനങ്ങളും അവിടെ നടക്കുന്നില്ലെന്നു പറഞ്ഞു. കസ്റ്റഡിയില്‍ എടുത്തവരില്‍ ആരും മോശം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരല്ല. താന്‍ സ്‌പോണ്‍സര്‍ ചെയ്തു പഠിപ്പിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പൊലീസ് അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും അവര്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി ആരോപിക്കുകയും ആണെന്നും ബെര്‍ണാഡ് പറഞ്ഞു.
ഗാരോ ഹില്ലിലെ സ്വയംഭരണ ജില്ലാ കൗണ്‍സിലിലെ ജനപ്രതിനിധിയാണ് ബെര്‍ണാഡ്. പോക്‌സോ കേസിലടക്കം പ്രതിയായ ബെര്‍ണാഡ് മേഘാലയ ഭരണകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലൈന്‍സുമായി നിരന്തരം വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
 

Latest News