കോഴക്കേസില്‍ കെ.എം. ഷാജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി- അഴീക്കോട് സ്‌കൂള്‍ കോഴ കേസില്‍ മുസ്്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ. എം ഷാജിക്ക് ആശ്വാസമായി കോടതി വിധി. ഷാജി പുതിയ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്ന് കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്. ഇപ്പോള്‍ ഷാജിയുടെ അറസ്റ്റ് കോടതി താല്ക്കാലികമായി തടഞ്ഞിരിക്കുകയാണ്. അടുത്ത ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.

ഷാജിയുടെ ഭാര്യ ആശയുടെ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു. കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യയുടെ പേരില്‍ നിര്‍മ്മിച്ചെന്ന് ഇ.ഡി കണ്ടെത്തിയ കക്കോടിയിലെ വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

അഴീക്കോട് എം.എല്‍.എയായിരിക്കെ 2016ല്‍ കെ.എം. ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ ഇരുപത്തഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. സ്‌കൂളിലെ ഒരു അധ്യാപകനില്‍നിന്നാണ് കോഴ വാങ്ങിയതെന്നും, ഈ അധ്യാപകന് പിന്നീട് സ്‌കൂളില്‍ സ്ഥിരനിയമനം ലഭിച്ചെന്നും ഇ.ഡി അന്വേഷണത്തില്‍ വ്യക്തമായി. ഈ കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്നായിരുന്നു ആരോപണം.

 

Latest News