ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം

തിരുവനന്തപുരം- സംസ്ഥാനത്ത് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം. സ്‌കൂളുകള്‍ക്ക് ആണ്‍പെണ്‍ വേര്‍തിരിവ് വേണ്ടെന്നും അത് ലിംഗനീതി നിഷേധിക്കുന്നുവെന്നുമാണ് ബാലാവകശ കമ്മീഷന്റെ നിരീക്ഷണം. അഞ്ചല്‍ സ്വദേശിയായ ഡോ. ഐസക്ക് പോള്‍ നല്‍കിയ ഹരജിയിലാണ് ബാലാവകാശ കമ്മീഷന്‍ ചരിത്രപരമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കമ്മീഷന്റെ ഉത്തരവില്‍ 90 ദിവസത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ നേരത്തെ തന്നെ ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കി പലതും മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റിയിരുന്നു. സംസ്ഥാനത്ത് മൊത്തം 280 ഗേള്‍സ് സ്‌കൂളുകളും 164 ബോയ്‌സ് സ്‌കൂളുകളുമാണുള്ളത്.

ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍ദേശം നടപ്പാക്കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉത്തരവ് വന്നതോടെ ഇതിന്റെ അടിസ്ഥാനത്തിലുള്ള കൂടിയാലോചനകള്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ തന്നെ ഉത്തരവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് വ്യക്തമാക്കുമെന്നാണ് അറിയുന്നത്.

 

Latest News