തിരുവനന്തപുരം- സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും പുതുതായി ഒന്നുമില്ലെന്നും മുൻ മന്ത്രി ഡോ. കെ.ടി ജലീൽ. ഒരു കാര്യത്തിന് വേണ്ടിയും ഒരു ഭരണാധികാരിക്കും കത്തയച്ചിട്ടില്ലെന്നും ജലീൽ പറഞ്ഞു. ആദ്യം മുതൽ പറഞ്ഞ കാര്യങ്ങൾ ഇന്നും ആവർത്തിക്കുകയാണ് സ്വപ്‌ന ചെയ്തത്. തനിക്ക് അവിഹിത സമ്പാദ്യമില്ല. ജീവിതത്തിൽ ഒരു തരത്തിലുള്ള അവിഹിത സമ്പാദ്യവുമില്ല. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എനിക്ക് ബന്ധമില്ല എന്ന് സ്ഥിരീകരിക്കപ്പെട്ടുവെന്നും ജലീൽ പറഞ്ഞു.
മാധ്യമം പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല. മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത യു.എ.ഇ ഭരണാധികാരിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിനാണ് കത്തയച്ചത്. ആ സമയത്ത് എനിക്ക് ഏറ്റവും കൂടുതൽ ധാർമ്മിക രോഷം തോന്നിയതുകൊണ്ടാണ് കത്തയച്ചത്. എം.പിമാരും എം.എൽ.എമാരും കോൺസുൽ ജനറലിന് കത്തയക്കാറുണ്ട്. പ്രോട്ടോക്കോൾ ലംഘിച്ചാലും ശിക്ഷയില്ല. യു.ഡി.എഫിന്റെ എം.പിയും കോൺസുൽ ജനറലിന് കത്തയിച്ചിട്ടുണ്ട്. ഗൾഫിലോ മറ്റ് രാജ്യങ്ങളിലോ ബിസിനസ് സംരംഭങ്ങളില്ല. ഒരു പത്രം തോന്നിവാസം ചെയ്താൽ നടപടി വേണമെന്ന് ആവശ്യപ്പെടുന്നതിൽ വലിയ കാര്യമില്ല. അന്ന് മാധ്യമത്തിൽ വന്ന വാർത്ത നിരവധി പേരെ ധാർമ്മിക രോഷത്തിലാക്കിയിരുന്നു. സ്വപ്‌ന പറഞ്ഞ കാര്യങ്ങളെല്ലാം എൻ.ഐ.എ നേരത്തെ ചോദിച്ചതാണ്. അതിൽ എനിക്ക് തെറ്റുപറ്റിയിട്ടില്ല എന്ന കാര്യവും അവർക്ക് ബോധ്യമായിട്ടുണ്ടെന്ന് ജലീൽ പറഞ്ഞു.