Sorry, you need to enable JavaScript to visit this website.

വാട്ട്‌സ് അപ് ചാറ്റ് ചോര്‍ച്ച, യൂത്ത്‌കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തിരുവനന്തപുരം- വാട്ട്‌സ് അപ് ചാറ്റ് ചോര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസില്‍ കടുത്ത അമര്‍ഷം. ഔദ്യോഗിക ഗ്രൂപ്പില്‍ നിന്ന് നിരന്തരമായി ചാറ്റുകള്‍ ചോരുകയാണെന്നാണ് പരാതി. ഇക്കാര്യം പലവട്ടം ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നടപടിയെടുക്കുന്നില്ലെന്നാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ഇക്കാര്യം വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസിന്റെ 12 സംസ്ഥാന നേതാക്കള്‍ ദേശീയ പ്രസിഡന്റിന് കത്തയച്ചു. 4 വൈസ് പ്രസിഡന്റ്മാരും 4 ജനറല്‍ സെക്രട്ടറിമാരും 4 സെക്രെട്ടറിമാരും കത്തില്‍ ഒപ്പിട്ടു. ചാറ്റ് ചോര്‍ച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട് .
യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ എന്‍ എസ് നുസൂര്‍,എസ് എം ബാലു,റിയാസ് മുക്കോളി,എസ് ജെ പ്രേംരാജ് , ജനറല്‍ സെക്രട്ടറിമാരായ എം പി പ്രവീണ്‍,കെ എ ആബിദ് അലി,കെ എസ് അരുണ്‍,വി പി ദുല്‍ഖിഫില്‍, സെക്രട്ടറിമാരായ മഞ്ജുക്കുട്ടന്‍,അനീഷ് കാട്ടാക്കട,പാളയം ശരത്,മഹേഷ് ചന്ദ്രന്‍ എന്നിവരാണ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസന് കത്തയച്ചത്. ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേക സമിതിക്കുപോലും അച്ചടക്കം ലംഘനം നടത്തിയ ആളെ കണ്ടെത്താനായില്ലെന്നും കത്തില്‍ പറയുന്നുണ്ട് . ദേശീയ നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞശേഷം ഓദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചോര്‍ന്നതിനെക്കുറിച്ച് പൊലീസ് കേസടക്കം നല്‍കുന്നതും ആലോചനയിലുണ്ട്.
ശബരിനാഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം തുടരും.ഇന്നലത്തെ നാടകീയ അറസ്റ്റിനൊടുവില്‍ പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി ശബരിക്ക് ജാമ്യം കിട്ടിയത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.
അതേസമയം കേസില്‍ ജാമ്യം ലഭിച്ച കെ എസ് ശബരിനാഥന്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും. ഇന്നു മുതല്‍ മൂന്ന് ദിവസം ഹാജരാകണം എന്ന വ്യവസ്ഥയില്‍ ആണ് ജാമ്യം കിട്ടിയത്. ജാമ്യ വ്യവസ്ഥ പ്രകാരം ഫോണ്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
വിമാനത്തിലെ പ്രതിഷേധത്തിനുള്ള 'ആശയം തന്റേത്' എന്നായിരുന്നു ഇന്ന് കെ എസ് ശബരിനാഥന്‍ പറഞ്ഞത്. വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ താന്‍ തന്നെയാണ് വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആശയം പങ്കുവെച്ചത് എന്നും കെ എസ് ശബരിനാഥന്‍ പറഞ്ഞു.
 

Latest News