പ്രകൃതി സൗന്ദര്യം നശിപ്പിക്കുന്ന ആധുനിക വികസന സങ്കൽപത്തിന്റെ കരസ്പർശമേൽക്കാത്തതിനാൽ ഗ്രാമങ്ങളിലെ പാറക്കൂട്ടങ്ങളും മലനിരകളും ഗ്രാമീണ പാതയോരങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളാകുന്നു. കാഴ്ചകളുടെ വിസ്മയ വിരുന്നൊരുക്കുന്ന
നിരവധി കുന്നിൻ പ്രദേശങ്ങളും ചരിത്രമുറങ്ങുന്ന പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന പുഴക്കാട്ടിരി, കുറുവ, പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലെ രാമപുരം ചൊവ്വാണ പുഴയോട് ചേർന്നുള്ള പാതയോരവും ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമാകുന്നു.
വിനോദ സഞ്ചാര കേന്ദ്രമായി മാറുന്ന ചൊവ്വാണയിലേക്ക് പതിറ്റാണ്ടുകളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് റോഡും പാലവും യാഥാർഥ്യമായിട്ടുണ്ട്. പാലത്തിന്റെ അവസാന മിനുക്കുപണികൾ നടക്കുകയാണ്.
മലപ്പുറം പെരിന്തൽമണ്ണ ദേശീയ പാതയിലെ രാമപുരം സ്‌കൂൾ പടിയേയും കോട്ടക്കൽ പെരിന്തൽമണ്ണ സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന ചൊവ്വാണ പാലത്തോടനുബന്ധിച്ചുള്ള റോഡാണ് കഴിഞ്ഞ ദിവസം തുറന്നു കൊടുത്ത്.
വീശിയടിക്കുന്ന കാറ്റും തണുത്ത കാലാവസ്ഥയും കണ്ണിന് കുളിർ മയേകുന്ന ഹരിത ഭംഗിയും പ്രകൃതി കാഴ്ചകളും അസ്തമയവും നേരിട്ട് കാണാനും അസ്വദിക്കാനുമാണ് നിരവധിയാളുകൾ അവധി ദിനങ്ങളിലും വൈകുന്നേരങ്ങളിലും ഇവിടങ്ങളിൽ ഒത്തുകൂടുന്നത്. പാലൂർകോട്ട വെള്ളച്ചാട്ടം, കുറുവ മുക്ത്യാർക്കുണ്ട് വെള്ളച്ചാട്ടം, മീനാർകുഴി, മുണ്ടക്കോട് കുന്നിൻ പ്രദേശങ്ങൾ, നാറാണത്ത് കാറ്റാടിപ്പാടം, കരിഞ്ചാപ്പാടി കാർഷിക പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളാണ് പ്രദേശിക വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുന്നത്. കാഴ്ച കാണാൻ സമീപ പ്രദേശങ്ങളിൽ നിന്നു പോലും കുടുംബസമേതം നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
സമീപ നാടുകളിലെ വിവാഹ ഫോട്ടോഷൂട്ടിംഗ്, ടെലിഫിലിം, ഗാന ആൽബം, യൂട്യൂബ് ചിത്രികരണ ലൊക്കേഷനായും ഉപയോഗിക്കുന്നുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ സമര ഒളിപ്പോരാളികൾ ഒത്തുകൂടിയിരുന്ന ചരിത്രമുള്ള പാറക്കെട്ടുകളും പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.