Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോക ശ്രദ്ധയിൽ കേരളം

കേരളത്തിന്റെ വിനോദ സഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. കേരളത്തിലിപ്പോൾ പ്രതികാര ടൂറിസമാണെന്നാണ് മന്ത്രി പറഞ്ഞത്. ശരിയാണ്. എല്ലായിടത്തും യാത്രികരുടെ തിരക്കാണ്. ഇൻഡോർ - കൊച്ചുവേളി എക്‌സ്പ്രസിൽ പോലും മാസങ്ങൾക്ക് മുമ്പ് ബെർത്തുകൾ ബുക്ക് ചെയ്യപ്പെടുന്നു. വയനാട്ടിലും ഇടുക്കിയിലും ധാരാളം ടൂറിസ്റ്റുകളെത്തുന്നു. വയനാട് ജില്ലയിലെ ഇടത്തരം പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ടൂറിസം വികസനത്തിന്റെ കാറ്റ് വീശിയിട്ടുണ്ട്. കോവിഡ് തടവറയിലാക്കിയ മലയാളികൾ ഒന്നോ, രണ്ടോ വർഷത്തെ ഇടവേളക്ക് ശേഷം പുറത്ത് കറങ്ങാൻ സ്വാതന്ത്ര്യം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്. അതാണ് മന്ത്രി പറഞ്ഞ പ്രതികാര ടൂറിസം. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് വാരാന്ത്യങ്ങളിൽ കറങ്ങുന്നു. ടൂറിസ്റ്റ് സ്‌പോട്ടുകളിൽ തിരക്കേറിയതിന് പുറമെ അനുബന്ധ വ്യവസായങ്ങളും മെച്ചപ്പെട്ടു. ഹോട്ടലുകളിൽ മുറി ബുക്കിംഗ് കോവിഡിന് മുമ്പത്തെ അവസ്ഥയിലേക്ക് തിരികെ എത്തിയെന്നതും ശ്രദ്ധേയമാണ്. ടൂറിസം വ്യവസായം നിവർന്നു നിൽക്കാൻ തുടങ്ങിയപ്പോഴതാ ആഗോള തലത്തിൽ കേരളത്തിനൊരു അംഗീകാരം. 
ലോകത്തിലെ സന്ദർശിക്കേണ്ട 50 മനോഹരമായ സ്ഥലങ്ങളുടെ ടൈം മാഗസിന്റെ ഈ വർഷത്തെ പട്ടികയിൽ കേരളം ഇടം നേടി. കേരളത്തിന് പുറമെ ഗുജറാത്തിലെ പ്രധാന നഗരമായ അഹമ്മദാബാദും ടൈം മാഗസിന്റെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.  അന്താരാഷ്ട്ര ട്രാവൽ ജേണലിസ്റ്റുകൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത്, ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നാണ് ടൈം മാഗസിന്റെ പ്രൊഫൈലിൽ കേരളത്തെക്കുറിച്ച് പറയുന്നത്. മനോഹരമായ കടൽതീരങ്ങളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഉൾപ്പെടുന്ന ഈ സംസ്ഥാനം 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് അറിയപ്പെടുന്നു. കായൽ, ഹൗസ് ബോട്ടുകൾ, ആയുർവേദ ജീവിത രീതികൾ എന്നിവ ആസ്വദിക്കാൻ കേരളം മികച്ചതാണ്. ആയുർവേദ വിശ്രമ കേന്ദ്രം, ധ്യാനം, യോഗാഭ്യാസങ്ങൾ, ആയുർവേദ ചികിത്സകൾ, മികച്ച ഭക്ഷണം എന്നിവയാൽ സമ്പന്നമാണ് കേരളം. ഈ വർഷം, ഹോം ടൂറിസത്തിന്റെ സാധ്യതകൾ കേരളം വർധിപ്പിക്കുകയാണ്.
കേരളത്തിലെ ബീച്ചുകളും പച്ചപുതച്ച പ്രകൃതിരമണീയമായ ദൃശ്യങ്ങളും വിസ്മയിപ്പിക്കുന്നതാണ്. ഈ കാഴ്ചകൾ കാണാൻ കേരളം സന്ദർശിക്കണമെന്നും മാഗസിനിൽ പറയുന്നു. പ്രകൃതിരമണീയമായ ദൃശ്യങ്ങളാൽ സമ്പന്നമായ കേരളം എക്കാലത്തും വിനോദ സഞ്ചാരികളുടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്.
ആരുടെയും മനം കവരുന്ന പ്രശാന്ത സുന്ദരമായ ബീച്ചുകൾ, ജൈവ വൈവിധ്യം നിറഞ്ഞ കാടുകൾ. വയലുകൾ, കായലുകൾ -ഇതെല്ലാം കേരളത്തിന് മാത്രം സ്വന്തം.  
കോവിഡ് പ്രതിസന്ധി കാരണം തകർന്നു കിടക്കുകയായിരുന്നു വിനോദ സഞ്ചാര മേഖല. കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക പങ്ക് വഹിക്കുന്ന വിനോദ സഞ്ചാര മേഖലയെ പൂർവാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.  സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കായ കാരവൻ മെഡോസ് ഹിൽ സ്‌റ്റേഷനായ വാഗമണിൽ തുറന്നു. ഹൗസ് ബോട്ട് യാത്രകളും വിജയകരമാണ്. കാരവൻ ടൂറിസവും വിജയ പാതയിലാണ്. ബയോ ബബിൾ സംവിധാനം, ഇൻ കാർ ഡൈനിംഗ്, കാരവൻ ടൂറിസം എന്നിങ്ങനെ നൂതനമായ ആശങ്ങൾ നടപ്പിലാക്കിയും പ്രത്യേകമായി പ്രചാരണം നൽകിയുമാണ്  കേരളത്തിന്റെ ടൂറിസം മേഖല വളർച്ച കൈവരിച്ചു തുടങ്ങിയത്.  2022 ലെ ആദ്യപാദ കണക്കുകൾ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന റിപ്പോർട്ട് ചെയ്തത് കേരള ടൂറിസത്തിന് വലിയ ഉണർവായി.
ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ് കേരളമെന്നും ബീച്ചുകളും കായലുകളും മലനിരകളും കേരളത്തിന്റെ ആകർഷണമാണെന്നും ടൈം മാഗസിൻ റിപ്പോർട്ടിലുണ്ട്.  വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ കാരവൻ ടൂറിസവും വാഗമണിലെ കാരവൻ പാർക്കും മാഗസിൻ  പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.  ഈ റിപ്പോർട്ട് കേരള വിനോദ സഞ്ചാര വകുപ്പിന് ലഭിച്ച അംഗീകാരമാണ്. ലോകത്തിലെ തന്നെ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടത് വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഉണർവേകും.കേരളമല്ലാതെ അഹമ്മദാബാദ് മാത്രമാണ് ഇന്ത്യയിൽ നിന്ന് പട്ടികയിലുള്ളത്. ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ലോക പൈതൃക നഗരമാണ് അഹമ്മദാബാദ്. 
പടിഞ്ഞാറൻ ഇന്ത്യയിലെ അഹമ്മദാബാദ് ഗുജറാത്തിലെ ഏറ്റവും വലിയ നഗരമാണ്.  സബർമതി നദിയുടെ പടിഞ്ഞാറൻ തീരത്തെ സബർമതിയിലെ ഗാന്ധി ആശ്രമം എന്നിവയാൽ സമ്പന്നമാണ് അഹമ്മദാബാദ്. തുണി വ്യാപാരികളുടെ മാളികയായിരുന്ന കാലിക്കോ മ്യൂസിയം ഓഫ് ടെക്‌സ്റ്റൈൽസിൽ പുരാതനവും ആധുനികവുമായ തുണിത്തരങ്ങളുടെ ഗണ്യമായ ശേഖരമുണ്ട്. സാംസ്‌കാരിക വിനോദ സഞ്ചാരത്തിന്റെ മക്ക എന്നാണ് ടൈം മാഗസിൻ അഹമ്മദാബാദിനെ വിശേഷിപ്പിച്ചത്.
 

Latest News