ജിദ്ദ - അമേരിക്കൻ പ്രസിഡന്റും മേഖലയിലെ ഒമ്പതു രാജ്യങ്ങളുടെ ഭരണാധികാരികളും പങ്കെടുത്ത ജിദ്ദ സുരക്ഷാ, സാമ്പത്തിക ഉച്ചകോടിക്കിടെ ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും നീതിപൂർവമായ പ്രശ്‌നത്തിനും പിന്തുണ നൽകിയതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നന്ദി പറഞ്ഞു. ഫലസ്തീൻ ജനതയുടെ അവകാശങ്ങളോട് പ്രതിബദ്ധത കാണിക്കുന്നതിനും ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ഫലസ്തീനികൾക്കൊപ്പം ഉറച്ചുനിൽക്കുന്നതിനും ഇസ്രായിൽ അധിനിവേശം അവസാനിപ്പിക്കണമെന്നും കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ശക്തിയുക്തം ആവശ്യപ്പെടുന്നതിനും നന്ദിയും കടപ്പാടും അറിയിച്ച് സൽമാൻ രാജാവിനും കിരീടാവകാശിക്കും ഫലസ്തീൻ പ്രസിഡന്റ് കമ്പി സന്ദേശങ്ങൾ അയച്ചു.
ഉച്ചകോടി കൈവരിച്ച സുപ്രധാന ഫലങ്ങളെയും ലക്ഷ്യങ്ങളെയും വിലമതിക്കുന്നതായി മഹ്മൂദ് അബ്ബാസ് പറഞ്ഞു. മേഖലയിൽ സ്ഥിരതയും സുരക്ഷയും വർധിപ്പിക്കാനും സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരാനും സഹായിച്ച ഉച്ചകോടി പ്രാദേശികമായും അന്തർദേശീയമായും സൗദി അറേബ്യയുടെ പ്രധാന പങ്ക് കാത്തുസൂക്ഷിതായി ഫലസ്തീൻ പ്രസിഡന്റ് പറഞ്ഞു.