ന്യൂദൽഹി- ഇന്ത്യയിൽ നാളെ(തിങ്കളാഴ്ച) മുതൽ അരിയും പയർവർഗങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില കൂടും. മുഴുവൻ ഉൽപ്പന്നങ്ങൾക്കും ജി.എസ്.ടി ഏർപ്പെടുത്താനുള്ള തീരുമാനമാണ് വിലക്കയറ്റത്തിന് കാരണം. തികച്ചും അപ്രതീക്ഷിതമായാണ് സാധനങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്താൻ തീരുമാനിച്ചത്. ലേബൽ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോയിൽ താഴെയുള്ള ധാന്യങ്ങൾക്കും പയർവർഗങ്ങൾക്കും നികുതി ചുമത്താനായിരുന്നു കഴിഞ്ഞമാസം ചേർന്ന ജി. എസ്.ടി കൗൺസിലിന്റെ തീരുമാനം. എന്നാൽ ജൂലൈ 13 ന് ഭേദഗതി ചെയ്ത ഉത്തരവ് പുറത്തിറങ്ങിയപ്പോൾ 25 കിലോ പരിധി സർക്കാർ എടുത്തുകളഞ്ഞു. ഇതോടെ ചില്ലറയായി തൂക്കി നൽകുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും അടക്കം നികുതി ബാധകമാവും. ഇതുവരേ പാക്കറ്റിൽ നൽകുന്ന ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് നികുതി. ഇതിന് പുറമേ തിങ്കളാഴ്ച മുതൽ മില്ലുകളിൽ നിന്ന് മൊത്തവ്യാപാരിക്ക് നൽകുന്ന അരി പാക്കറ്റുകൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കും. പാക്കറ്റിൽ വിൽക്കുന്ന തൈര്, മോര്, പാക്ക് ചെയ്ത മാംസം, മീൻ, തേൻ, ലസ്സി, ശർക്കര, പനീർ, പപ്പടം, എന്നിവയുൾപ്പെടെ ജി.എസ്.ടി വർധനവിന്റെ പരിധിയിൽ വരും. ബാങ്കുകളിൽ നിന്നും ലഭിക്കുന്ന ചെക്ക്ബുക്കിന് 18 % ജി.എസ്.ടി ഏർപ്പെടുത്തും. 5000ത്തിലേറെ ദിവസ വാടകയുള്ള ആശുപത്രി മുറിക്ക് അഞ്ചു ശതമാനമാണ് ജി.എസ്.ടി.