ന്യൂദൽഹി- പതിനഞ്ചുകാരിയായ തൊഴിലാളിയെ ബലാത്സംഗത്തിന് ഇരയാക്കിയ ഫാക്ടറി മാനേജർ, പെൺകുട്ടിയെ ആസിഡ് കുടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു. അത്യാസന്ന നിലയിലായ പെൺകുട്ടി ചികിത്സയിലാണ്. കേസിൽ ഫാക്ടറി മാനേജർ ജയ്പ്രകാശി(31)നെ പോലീസ് അറസ്റ്റ് ചെയ്തു. ജയ്പ്രകാശിന്റെ ഭാര്യയാണ് പീഡനത്തിന് ആവശ്യമായ സഹായം നൽകിയത് എന്ന് പോലീസ് പറഞ്ഞു. ഭാര്യക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭാര്യയ്ക്ക് സുഖമില്ലെന്നും സഹായം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച് ജൂലൈ രണ്ടിന് ജയ്പ്രകാശ് തന്റെ വീട്ടിലേക്ക് വരുത്തുകയായിരുന്നു. ജയ്പ്രകാശിന്റെ ഭാര്യയെ പരിചയമുള്ളതിനാൽ പെൺകുട്ടി സംശയിച്ചിരുന്നില്ല.
വീട്ടിലെത്തിയതോടെ പെൺകുട്ടിയെ ഇയാൾ കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അന്നേരം ജയ്പ്രകാശിന്റെ ഭാര്യയും മുറിയിലുണ്ടായിരുന്നു. മൂന്നു ദിവസത്തിന് ശേഷം റോഡിൽ വച്ച് പെൺകുട്ടിയെ ജയ്പ്രകാശ് തടഞ്ഞുനിർത്തി അസഭ്യം പറയുകയും നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയും ചെയ്തു. എയിംസിൽ ചികിത്സയിലാണ് പെൺകുട്ടി.