Sorry, you need to enable JavaScript to visit this website.

മഴക്കെടുതി: കോഴിക്കോട്ട് ഒരാള്‍ മരിച്ചു; 30 വീടുകള്‍ക്ക് ഭാഗികനാശം

കോഴിക്കോട് - കാലവര്‍ഷക്കെടുതിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോഴിക്കോട് ജില്ലയില്‍ ഒരു മരണവും 30 വീടുകള്‍ക്ക് ഭാഗികനാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ ദുരന്ത നിവാരണ സെല്‍ അറിയിച്ചു. താമരശ്ശേരി താലൂക്കില്‍ തിരുവമ്പാടി വില്ലേജിലെ മരിയാപുരം ജോസഫ് എന്ന കുഞ്ഞുട്ടി (70) യാണ് സ്രാമ്പിയിലെ തോട്ടില്‍ വീണ് മരിച്ചത്. മൃതദേഹം കണ്ടെടുത്തു. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

24 വില്ലേജുകളിലായി 30 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഫറോക്ക് വില്ലേജിലെ ജസീല പാണ്ടികശാലയുടെ വീടിനു മുകളില്‍ തൊട്ടടുത്ത വീട്ടിലെ തെങ്ങു കടപുഴകി വീണതിനെ തുടര്‍ന്ന് ഭാഗികമായി തകര്‍ന്നു. പെരുമണ്ണ വില്ലേജിലെ ചെറുകയില്‍ സുലോചനയുടെ വീടിനു മുകളിലും തെങ്ങ് കടപുഴകി വീണു. ചോറോട് വില്ലേജ് മുട്ടുങ്ങല്‍ കക്കാട്ട് പള്ളിക്ക് സമീപം വി.പി. അബ്ദുള്ളയുടെ പലചരക്കു കട ശക്തമായ കാറ്റിലും മഴയിലും പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു തീരദേശ റോഡില്‍ വീഴാന്‍ സാധ്യത ഉള്ളതിനാല്‍ റോഡില്‍ കയറുകൊണ്ട് കെട്ടി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വളയം വില്ലേജിലെ തറോക്കണ്ടിയില്‍ മാതുവിന്റെ വീടിന് മുകളില്‍ തെങ്ങ് വീണു കേട്പാടുകള്‍  സംഭവിച്ചു. കൂത്താളിയിലെ എടക്കണ്ടി മലോല്‍ ഇബ്രായിയുടെ വീടിന് മുകളില്‍ തേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.

ചത്തോത്ത് മീത്തല്‍ കുഞ്ഞി മൊയ്തീന്റെ വീടിന് മുകളില്‍ തേക്ക് മുറിഞ്ഞു വീണു. മരം വീണ് കെ.എസ്.ഇ.ബി പോസ്റ്റും തകര്‍ന്നു. എലത്തൂര്‍ വില്ലേജിലെ മൊകവൂരില്‍ പെരിങ്ങിണി സുധാകരന്റെ വീടിന് തെങ്ങ് വീണ് ഭാഗികനാശനഷ്ടം സംഭവിച്ചു. കനത്ത മഴയില്‍ ഫറോക്ക് ചന്തക്കടവ് കുഞ്ഞു വീട് പറമ്പില്‍ ജമീലയുടെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണു. കക്കാട് വില്ലേജില്‍ ഒക്കല്ലെറി സുബൈദയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. തേക്ക് കെ.എസ്.ഇ.ബി ലൈനിനു മേല്‍ വീണ് സ്‌റ്റേ വയര്‍ വലിഞ്ഞ് മാവൂര്‍ പാലങ്ങാട് ദേശത്ത് ഉണിക്കുമരം വീട്ടില്‍ ചന്ദ്രന്‍ നായരുടെ വീടിന് ഭാഗികനാശമുണ്ടായി. കക്കാട് വില്ലേജില്‍ കരിമ്പനകണ്ടി കാരിക്കുട്ടിയുടെ വീടിനു മുകളില്‍ അയല്‍വാസിയുടെ മുറ്റം ഇടിഞ്ഞു വീണ് അടുക്കള ഭാഗം തകര്‍ന്നു.
 

 

Latest News