Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി അഴിച്ചു മാറ്റുന്നത്  ക്രൂരത; വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ- ഭാര്യ താലി അഴിച്ചു മാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാട്ടി വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് വി.എം. വേലുമണി, എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി. ഈറോഡ് മെഡിക്കല്‍ കോളജിലെ പ്രഫസര്‍ സി. ശിവകുമാറിനു വിവാഹമോചനം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. 2016 ജൂണ്‍ 15 ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് സി. ശിവകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. ശിവകുമാറുമായി അകന്നു കഴിഞ്ഞപ്പോള്‍ താലി ചെയിന്‍ അഴിച്ചു മാറ്റിയിരുന്നുവെന്നു ശിവകുമാറിന്റെ ഭാര്യ കോടതിയില്‍ സമ്മതിച്ചിരുന്നു.
ചെയിന്‍ മാത്രമാണു മാറ്റിയതെന്നും ഒരു ഘട്ടത്തിലും താലി അഴിച്ചു മാറ്റിയിരുന്നില്ലെന്നും യുവതി വിശദീകരിച്ചു. ഹിന്ദു മാരേജ് ആക്ടിലെ സെക്ഷന്‍ ഏഴ് പ്രകാരം താലി കെട്ടുക നിര്‍ബന്ധമല്ലെന്നും താലി അഴിച്ചുമാറ്റി എന്ന ശിവകുമാറിന്റെ വാദം ശരിയാണെങ്കില്‍ത്തന്നെ വിവാഹ ബന്ധത്തെ ബാധിക്കില്ലെന്നും യുവതിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല. ഭര്‍ത്താവ് ജീവിച്ചിരിക്കേ ഹിന്ദു സ്ത്രീകള്‍ താലി അഴിച്ചു മാറ്റില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ഭാര്യയുടെ കഴുത്തിലെ താലി വൈവാഹിക ജീവിതത്തിന്റെ തുടര്‍ച്ചയെയാണ് വിവക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.
വിവാഹ ചടങ്ങുകളിലെ ഒഴിവാക്കാന്‍ കഴിയാത്ത ആചാരമാണ് താലികെട്ട്. ഭര്‍ത്താവിന്റെ മരണശേഷമാണു താലി നീക്കം ചെയ്യുന്നത്. അതിനാല്‍ തന്നെ ജീവിച്ചിരിക്കെ താലി നീക്കം ചെയ്യുന്നത് ക്രൂരതയാണെന്നും കോടതി പറഞ്ഞു. വിവാഹബന്ധം അവസാനിപ്പിക്കാന്‍ താലി നീക്കം ചെയ്താല്‍ മതിയെന്നല്ല പറയുന്നത്. പക്ഷേ പ്രവൃത്തി അവരുടെ ഉദ്ദേശ്യം എന്തെന്ന് തെളിയിക്കുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണ്ടി. യുവതി താലി ലോക്കറില്‍ സൂക്ഷിച്ചിരുന്നതായി സമ്മതിച്ചിരുന്നതും കോടതി ചൂണ്ടിക്കാട്ടി.
2011 മുതല്‍ ദമ്പതികള്‍ അകന്നു കഴിയുകയാണെന്നും ഇന്നേ വരെ അനുരഞ്ജനത്തിനുള്ള യാതൊരു ശ്രമവും യുവതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു. സി. ശിവകുമാറിനെതിരെ പരസ്യമായി പരസ്ത്രീ ബന്ധം യുവതി ആരോപിച്ചിരുന്നു. വനിതാ സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും പോലീസിന്റെയും മുന്‍പില്‍ വച്ചു പോലും പരാതിക്കാരനെ ആക്ഷേപിക്കാന്‍ ശ്രമമുണ്ടായി. യുവതിയുടെ ചെയ്തികള്‍ എല്ലാം തന്നെ പരാതിക്കാരനെ അങ്ങേയേറ്റം അവഹേളിക്കുന്നതും മാനസികമായി അങ്ങേയറ്റം വേദനിപ്പിക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
 

Latest News