Sorry, you need to enable JavaScript to visit this website.

ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം, പുറത്തിറങ്ങാനാകില്ല

ന്യൂദൽഹി- ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന് ദൽഹി കോടതി ജാമ്യം അനുവദിച്ചു. അതേസമയം, ജാമ്യം ലഭിച്ചെങ്കിലും സുബൈറിന് പുറത്തിറങ്ങാനാകില്ല. ഇദ്ദേഹത്തിന് എതിരെ യു.പി പോലീസ് ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അരലക്ഷം രൂപ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. മതവിദ്വേഷം ആരോപിച്ച് ദൽഹി പോലീസ് ചുമത്തിയ കേസിലാണ് ജാമ്യം. 
അതേസമയം, ഉത്തർപ്രദേശ് പോലീസ് തനിക്ക് എതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള ആറ് കേസുകൾ റദ്ദാക്കു കയോ കേസുകൾ ഡൽഹിയിലേക്ക് മാറ്റുകയോ വേണമെന്ന് ആവശ്യപെട്ട് ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീംകോടതിയെ സമീപിച്ചു.  ഇതിന് പുറമേ യു.പി പോലീസ് അന്വേഷണത്തിനായി രൂപീകരിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചു വിടണമെന്നും സുബൈർ ആവശ്യപെട്ടു. ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള സീതാപൂർ കേസിൽ സുപ്രീംകോടതി സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ലഖിംപൂർഖേരിയിലെയും ഡൽഹിയിലെയും കേസുകളിൽ ജുഡീഷ്യൽ റിമാൻഡിലായതിനാൽ സുബൈർ ഇപ്പോഴും ഡൽഹിയിലെ തീഹാർ ജയിലിലാണ്. ഇതിന് പുറമേ ഇന്നലെ ഹത്രാസിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്്റ്റഡിക്കും വിധിച്ചു. 
ദൽഹി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിന് പുറമേ ഉത്തർപ്രദേശിലെ ഹത്രാസ്, ഗാസിയാബാദ്, മുസാഫർനഗർ, ലഘിംപൂർ ഖേരി, സീതാപൂർ എന്നിവിടങ്ങളിലാണ് സുബൈറിന് എതിരെ യുപി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹരിദ്വാർ ധർമ സൻസദിൽ പങ്കെടുത്ത യതി നരസിംഹാനന്ദ് ഉൾപടെയുള്ളവരെ വിദ്വേഷ പ്രചാരകർ എന്നു വിളിച്ചതിനാണ് സീതാപൂർ പോലീസ് സുബൈറിന് എതിരെ കുറ്റപത്രം രജിസ്റ്റർ ചെയ്തത്. സീതാപൂർ കുറ്റ പത്രത്തിൽ സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും മറ്റു കേസുകളിൽ ഇത് ബാധകമല്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗാസയിലെ മസ്ജിദ് തകർന്നുവെന്ന് വാർത്ത നൽകിയ സുദർശൻ ടിവി ചാനൽ പ്രവർത്തകന് എതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്നാരോപിച്ചുള്ള സുബൈറിന്റെ ട്വീറ്റിന് എതിരെയാണ് ലഘിംപൂർ ഖേരി പോലീസിന്റെ കുറ്റപത്രം.
 

Latest News