Sorry, you need to enable JavaScript to visit this website.

പ്രതികാരമായി വീടുകള്‍ തകര്‍ക്കല്‍; സംസ്ഥാനങ്ങളെ തടയാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി- വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ വീടുകളും മറ്റു കെട്ടിടങ്ങളും പൊളിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍  വിസമ്മതിച്ച് സുപ്രീം കോടതി. ഉ്ത്തര്‍പ്രദേശില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധത്തിനു പിന്നാലെ സമരത്തിനു നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെട്ടവരുടെ വീടുകള്‍ പൊളിച്ചതിനെ തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. കെട്ടിടങ്ങള്‍ തകര്‍ക്കുന്നത് മൊത്തത്തില്‍ തടയാനാവില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
വീടുകള്‍ തകര്‍ക്കുന്നതിനെതിരെ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് സമര്‍പ്പിച്ച ഹരജിയില്‍ ഓഗസ്റ്റ് പത്തിന് സുപ്രീം കോടതി വാദം കേള്‍ക്കും

ബലി പെരുന്നാളിനെ കുറിച്ച് പ്രകോപന
പോസ്റ്റ്, മലപ്പുറത്ത് ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

മലപ്പുറം- ബലി പെരുന്നാളിനെ കുറിച്ച് സമൂഹ മാധ്യമത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റിട്ട സഹകരണ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. വെട്ടിക്കാട്ടിരി സ്വദേശി കെ.വി. സത്യനെയാണ് (41) പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ബലിപെരുന്നാളിന്റെ തലേ ദിവസമാണ് സത്യന്‍ ഫേസ് ബുക്കില്‍ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റിട്ടത്. തുടര്‍ന്ന് യു.ഡി.എഫ് നേതൃത്വവും യുവജന സംഘടനകളും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇയാളെ വിഷയവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലപ്പുറം ജില്ല സഹകരണ ബാങ്ക് മേലാറ്റൂര്‍ ശാഖ ജൂനിയര്‍ അക്കൗണ്ടന്റായിരുന്ന സത്യനെ കഴിഞ്ഞ ദിവസം ജില്ല സഹകരണ ബാങ്ക് പ്രസിഡന്റും സസ്‌പെന്‍ഡ് ചെയ്തു.


വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ
നാട്ടുകാര്‍ പിടികൂടി

കട്ടപ്പന- വീട്ടില്‍ അതിക്രമിച്ചു കയറി 65കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചുമട്ടു തൊഴിലാളിയെ അറസ്റ്റ് ചെയ്തു. കൊച്ചു കാമാക്ഷി കൊട്ടക്കാട്ട് പ്രസാദാണ് (52) അറസ്റ്റിലായത്. പീഡന ശ്രമത്തിനിടെ ദേഹമാസകലം പരിക്കേറ്റ സ്ത്രി ആശുപത്രിയില്‍ ചികിത്സ തേടി.

വീട്ടമ്മയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി. തുടര്‍ന്ന് കട്ടപ്പന എസ്.ഐയും സംഘവും സ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പീഡനശ്രമത്തിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനുമാണ് കേസ്.

സ്ത്രീ ദലിത് വിഭാഗക്കാരിയായതിനാല്‍ പട്ടികജാതി, പട്ടികവര്‍ഗ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ദിലീപ് കുമാര്‍, എ.എസ്.ഐ കെ.വി. ജോസഫ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അരുണ്‍, ടെസിമോള്‍ ജോസഫ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

യു.പിയിലെ മോഡി ബൈ ബൈ പോസ്റ്റര്‍,
മുഖ്യപ്രതി തെലങ്കാന സ്വദേശി ഒളിവിലെന്ന്

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ മോഡി വിരുദ്ധ പോസ്റ്ററുമായി ബന്ധപ്പെട്ട് തെലങ്കാന സ്വദേശിയെ പ്രയാഗ്രാജ് പോലീസ് ഒന്നാം പ്രതിയാക്കി.
മുഖ്യ പ്രതിയായ സായി ഇപ്പോഴും ഒളിവിലാണെന്നും പോസ്റ്ററിന് പിന്നിലെ ബുദ്ധികേന്ദ്രം ഇയാളാണെന്നും പോലീസ് പറയുന്നു. ഇയാളുടെ കൂട്ടാളികളാണ് അറസ്റ്റിലായത്.
അറസ്റ്റിലായ  അനികേത് കേസരി, അഭയ് കുമാര്‍ സിംഗ്, രാജേഷ് കേസര്‍വാനി, ശിവകുമാര്‍, ധര്‍മ്മേന്ദ്ര കുമാര്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 153 ബി (മതവികാരം വ്രണപ്പെടുത്തല്‍), സെക്ഷന്‍ 505 (2) (വിദ്വേഷം സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
കൊളങ്ങഞ്ച് പോലീസാണ് കേസെടുത്ത് അന്വേഷണം തുടരുന്നത്.

കര്‍ണാടകയിലെ ഹിജാബ്  വിലക്കിനെതിരായ
ഹരജികള്‍ അടുത്തയാഴ്ച പരിഗണിക്കും

ന്യൂദല്‍ഹി- കര്‍ണാടകയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് നിരോധിച്ച കേസ് സുപ്രീംകോടതി അടുത്തയാഴ്ച പരിഗണക്കും. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍  അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് അടുത്തയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചത്.

മാര്‍ച്ചിലാണ് ഹിജാബ് വിലക്കുമായി  ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, ഇതുവരെ ഹരജികള്‍ ലിസ്റ്റ് ചെയ്തിട്ടില്ല. ഇതുമൂലം വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. രണ്ട് ബെഞ്ചുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് ഹരജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റണം. അടുത്തയാഴ്ച ഹരജികള്‍ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പ്രശാന്ത് ഭൂഷനെ അറിയിച്ചു.

ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാറിന്റെ ഉത്തരവിനെതിരെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് റിതു രാജ് അശ്വതിയുടെ നേതൃത്വത്തിലുള്ള ഫുള്‍ബെഞ്ച് ഹിജാബ് ധരിക്കല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമല്ലെന്നും ഏകീകൃത ഡ്രസ് കോഡ് വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് ഹരജികളില്‍ തീര്‍പ്പ് കല്‍പിച്ചത്.

 

Latest News