Sorry, you need to enable JavaScript to visit this website.

നല്ലോണം നോക്കിയാല്‍ അത് ക്രൗര്യമല്ലെന്ന്  അശോക സ്തംഭത്തിന്റെ ഭാവത്തെപ്പറ്റി ശില്‍പി 

ന്യൂദല്‍ഹി-പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിക്കുന്നതിനായി നിര്‍മ്മിച്ച ദേശീയ ചിഹ്നം അശോക സ്തംഭത്തില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന ആരോപണം ശക്തമായിരിക്കെ വിശദീകരണവുമായി ശില്‍പി സുനില്‍ ദിയോര്‍. സാരാനാഥില്‍ സ്ഥാപിച്ചിട്ടുള്ള യഥാര്‍ത്ഥ അശോക സ്തംഭത്തിന്റെ പകര്‍പ്പാണ് നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയത് നിര്‍മ്മിക്കുന്നതിനു മുമ്പ് യഥാര്‍ത്ഥ ശില്‍പം പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ ശില്‍പ്പത്തിന് 3 മുതല്‍ 3.5 അടി വരെ ഉയരമുണ്ട്. അതേസമയം പകര്‍പ്പിന് 21.3 അടി ഉയരവും താരതമ്യേന വലുതും ആയതിനാല്‍ കൃത്യമായ അനുപാതം നിലനിര്‍ത്തുന്നത് വെല്ലുവിളിയായിരുന്നുവെന്നും സുനില്‍ പറഞ്ഞു.
വ്യത്യസ്ത കോണുകളില്‍ നിന്നും നോക്കുന്നതിനാലാണ് ഭാവങ്ങളില്‍ വ്യത്യാസം തോന്നുന്നതെന്ന് സുനില്‍ പറയുന്നു. ചുവട്ടില്‍ നിന്നു നോക്കുമ്പോള്‍ ക്രൗര്യം തോന്നുന്നത് അതുകൊണ്ടാണെന്നും ശില്‍പി വിശദീകരിച്ചു.
ശില്‍പം നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ തനിക്ക് സര്‍ക്കാരില്‍ നിന്നും നേരിട്ട് ലഭിക്കുകയല്ല ചെയ്തത്. ടാറ്റ പ്രൊജക്ട് ലിമിറ്റഡാണ് തനിക്ക് കരാര്‍ നല്‍കിയതെന്ന് സുനില്‍ പറയുന്നു.
അതേസമയം കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതിപക്ഷത്തെ പരിഹസിച്ച് രംഗത്തെത്തി. ആംഗിള്‍, ഉയരം, സ്‌കെയില്‍ എന്നിവയുടെ സ്വാധീനത്തെ അഭിനന്ദിക്കേണ്ടതുണ്ട്. സാരാനാഥില്‍ സ്ഥാപിച്ചിട്ടുള്ള ശില്‍പം താഴെനിന്നും നോക്കിയാല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതുപോലെ ശാന്തമോ ക്രൗര്യമുള്ളതോ ആയി കാണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സാരാനാഥിലെ ശില്‍പം വലുതാക്കുകയോ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ശില്‍പം ചെറുതാക്കുകയോ ചെയ്താല്‍ ഒരു മാറ്റവും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേ!ര്‍ത്തു.
 

Latest News