രാഹുല്‍ വിദേശത്തേക്ക് പോയി, നിര്‍ണായക പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കില്ല

ന്യൂദല്‍ഹി- സ്വകാര്യ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയി. ഇതോടെ വ്യാഴാഴ്ച ദല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടിയുടെ നിര്‍ണായക യോഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് യാത്ര തിരിച്ച രാഹുല്‍ ഞായറാഴ്ചയോടെ മടങ്ങിയെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ജൂലായ് 18ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും രാഷ്ട്രപതി തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം. ഭാരത് ജോഡോ യാത്രയുടെയും കോണ്‍ഗ്രസിലെ ആഭ്യന്തര തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും വിലയിരുത്താന്‍ വ്യഴാഴ്ച ചേരുന്ന പാര്‍ട്ടി യോഗത്തിലും രാഹുല്‍ പങ്കെടുക്കില്ല. എല്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന അധ്യക്ഷന്‍മാരും പങ്കെടുക്കുന്ന നിര്‍ണായക പാര്‍ട്ടി യോഗമാണിത്.

രാഹുലിന്റെ വിദേശയാത്ര സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുലിന്റെ തുടര്‍ച്ചയായ വിദേശ സന്ദര്‍ശനങ്ങളെ ബി.ജെ.പി നിരന്തരം വിമര്‍ശിച്ചിരുന്നു.

 

Latest News