കൊണ്ടോട്ടി - 1988 ഫെബ്രുവരി 12. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായ മുംബൈയിൽ എയർട്രാഫിക് നിയന്ത്രിക്കുന്നതിനിടിയിലേക്കാണ് കുളിർ തെന്നലായി ഒരു മലയാളിയുടെ സ്വരം. പോരുന്നോ നാട്ടിലേക്ക് വിമാനത്തിൽ...?
ഇന്ത്യൻ എയർലൈൻസ് വൈമാനികനും മലയാളിയുമായ ക്യാപ്റ്റൻ രാമചന്ദ്രനാണ്. വിശ്രമമില്ലാത്ത ജീവിതത്തിനിടയിൽ മറുപടി ഞാനുടനെ പറഞ്ഞു. കൂടെ കൊണ്ടുപോവുമോ എന്നെ....കരിപ്പൂർ വിമാനത്താവളത്തിലേക്കുളള ആദ്യവിമാനത്തിൽ യാത്രക്കാരനായി വന്നതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് മുൻ ഡയറക്ടറും ഫറോക്ക് സ്വദേശിയുമായ സി.വിജയകുമാർ. വിമാനത്താവളത്തിന് മുപ്പത് വർഷം പൂർത്തിയാവുമ്പോൾ പൊയ്‌പ്പോയ കാലത്തിന്റെ ഇന്നലെകളെക്കുറിച്ച് വാചാലനായി അദ്ദേഹം.
1988 ഏപ്രിൽ 13 നാണ് ഇന്ത്യൻ എയർലൈൻസിന്റെ ഐ.സി.182 ആദ്യവിമാനം മുംബൈയിൽ നിന്ന് പുറപ്പെടുന്നത്. ജന്മനാട്ടിലേക്കുളള ആദ്യ വിമാനത്തിലൊരു യാത്ര. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. വൈമാനികൻ രാമചന്ദ്രൻ സുഹൃത്താണെങ്കിലും ഇന്ത്യൻ എയർലൈൻസ് വിമാന ടിക്കറ്റ് നൽകണം. മാത്രവുമല്ല കന്നിയാത്രക്കാരായി മുംബൈയിൽ നിന്ന് കരിപ്പൂരിലേക്ക് മുഖ്യമന്ത്രി കെ.കരുണാകരൻ അടക്കമുളളവരുമുണ്ട്. എന്നാൽ വിമാനം പറന്നുയരുന്നതിന് മുമ്പായി യാത്രക്കുളള പാസുമായി ഇന്ത്യൻ എയർലൈൻസ് എന്നെ തേടിയെത്തി.
മലബാറിന്റെ വികസന കുതിപ്പിന് ചിറക് മുളക്കുന്നു എന്ന കമാനങ്ങളാണ് നാട്ടിലെത്തിയപ്പോൾ കണ്ടത്. സാധാരണ മനുഷ്യരുടെ സന്തോഷം. ഇതിന് ശേഷം കൃത്യം പത്ത് വർഷം കഴിഞ്ഞപ്പോൾ 1998ൽ കരിപ്പൂർ വിമാനത്താവള ഡയറക്ടറായി ചുമതലയേൽക്കാൻ ഭാഗ്യമുണ്ടായി. ഇക്കാലയളവിൽ എമിഗ്രേഷൻ മനുഷ്യക്കടത്ത്, പ്രിപെയ്ഡ് ടാക്‌സി പ്രശ്‌നങ്ങൾ എന്നിവ ദൂരീകരിക്കാനായി. 2001 ൽ റൺവെ നീളം കൂട്ടുന്ന പ്രവൃത്തികൾ പൂർത്തിയായപ്പോൾ ഹജ്ജ് സർവ്വീസിന് അനുമതി തേടി. വലിയ വിമാനങ്ങൾക്ക് റൺവെ പ്രാപ്തമല്ലെങ്കിലും ഡി.ജി.സി.എക്ക് നൽകിയ കത്തിൽ ഉണ്ടെന്നും ഇല്ലെന്നും പറയാതെ അനുമതി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 450 ആളുകൾക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അന്നുമുതൽ കരിപ്പൂരിൽ നിന്ന് ഹാജിമാരുമായി പറന്നത്.
2002 വരെ സി.വിജയകുമാർ കരിപ്പൂർ എയർപോർട്ട് ഡയറക്ടറായി ചുമതലയിലുണ്ടായിരുന്നു. കരിപ്പൂരിന്റെ മുപ്പതാം വാർഷകത്തിൽ പങ്കെടുത്ത് അദ്ദേഹം ഹജ്ജ് വിമാന സർവ്വീസുകൾ നിർത്തലാക്കിയതിലെ വേദന കൂടി പങ്കുവെച്ചാണ് കോയമ്പത്തൂരിലെ താമസ സ്ഥലത്തേക്ക് മടങ്ങിയത്.