കോഴിക്കോട് - യാത്രാ ദുരിതം കുറയ്ക്കുക, അപകടങ്ങൾ തീർത്തും ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കോഴിക്കോട് നഗരത്തിൽ മൊബിലിറ്റി ഹബ് യാഥാർത്ഥ്യമാവുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക ആലോചനാ യോഗം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്നു. എ.പ്രദീപ്കുമാർ എം.എൽ.എ, ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ.പത്മകുമാർ, ജില്ലാ കലക്ടർ യു.വി.ജോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ധനമന്ത്രി പ്രഖ്യാപിച്ച മൊബിലിറ്റി ഹബ്ബ് എത്രയും വേഗം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. ആലപ്പുഴയിലും കോഴിക്കോടുമായി രണ്ട് മൊബിലിറ്റി ഹബ്ബുകളാണ് സംസ്ഥാനത്ത് ഒരുങ്ങുന്നത്. കോഴിക്കോടിന് ഇത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണം. പദ്ധതി സാക്ഷാത്കാരത്തിനായുളള പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി എ പ്രദീപ്കുമാർ എം.എൽ.എ ചെയർമാനും ജില്ലാ കലക്ടർ യു.വി.ജോസ് നോഡൽ ഓഫീസറും റീജണൽ ടൗൺ പ്ലാനർ കെ.വി അബ്ദുൾ മാലിക് കൺവീനറുമായി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. മേയ് 12 നകം പ്രെപോസൽ സർക്കാറിലേക്ക് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കോഴിക്കോട് എൻ.ഐ.ടിയുടെ നേതൃത്വത്തിൽ മൊബിലിറ്റി ഹബ്ബിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം 20 ഏക്കർ ഭൂമി ആവശ്യമാണ്. മോണോ റെയിൽ, കെ.എസ്.ആർ.ടി.സി, കനോലി കനാൽ വഴിയുളള ജലപാത തുടങ്ങിയവ മൊബിലിറ്റി ഹബ്ബുമായി സംയോജിപ്പിക്കും. ബസുകൾക്കു പുറമെ 3000 കാറുകൾക്കും 2000 ബൈക്കുകൾക്കും പാർക്കിംഗ് സൗകര്യം ഉണ്ടാവും. ഏറ്റെടുക്കാനുദേശിക്കുന്ന ഭൂമിയുടെ നിയമ സാധുത പരിശോധിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. തദ്ദേശ ഭരണം, പൊതുമരാമത്ത്, രജിസ്‌ട്രേഷൻ, ഗതാഗതം, കൃഷി എന്നീ വകുപ്പുകളും കോർപ്പറേഷൻ, നാറ്റ്പാക് എന്നിവയും പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. ഡെപ്യൂട്ടി മേയർ മീരാ ദർശക്, കോർപ്പറേഷൻ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി ബാബു രാജ്, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത്, എൻ.ഐ.ടി യിലെ പ്രൊഫസർ ഡോ.അനിൽകുമാർ, ആർ.ടി.ഒ സി.ജെ പോൾസൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.