Sorry, you need to enable JavaScript to visit this website.

സ്വര്‍ണക്കടത്ത് കേസില്‍ ആവശ്യമായ സമയത്ത് കേന്ദ്രം ഇടപെടുമെന്ന് മന്ത്രി ജയശങ്കര്‍

തിരുവനന്തപുരം- നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍  ഉചിതമായ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കേസ് കോടതിയുടെയും അന്വേഷണ ഏജന്‍സികളുടെയും പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. സത്യം കണ്ടെത്തുന്നതുവരെ കാത്തിരിക്കാം. അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ട്, അവരത് ചെയ്യും-  എസ്.ജയശങ്കര്‍ പറഞ്ഞു.
കേരളം ചര്‍ച്ച ചെയ്യുന്നതുപോലെ ഇതു രാഷ്ട്രീയവിവാദമല്ലെന്നും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രവിഷയമാണെന്നും ഉചിതമായ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.

ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈ ഓവര്‍ സന്ദര്‍ശിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ കാര്യമില്ലെന്ന് ജയശങ്കര്‍ ചോദ്യത്തിനു  മറുപടി നല്‍കി. താഴേത്തട്ടില്‍ നടക്കുന്ന വിസകന കാര്യങ്ങള്‍ അറിയാനാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

വികസന പദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തിയില്ലെങ്കിലോ, പദ്ധതികളെക്കുറിച്ച് അറിഞ്ഞില്ലെങ്കിലോ മന്ത്രിമാര്‍ അവരുടെ ജോലി ചെയ്യുന്നില്ല എന്നാണ് അര്‍ഥം. മോഡി സര്‍ക്കാരില്‍ മന്ത്രിമാര്‍ ടീമായാണു ജോലി ചെയ്യുന്നത്. കോവിഡ്, വാക്‌സിനേഷന്‍, വിദ്യാഭ്യാസം, റെയില്‍വേ തുടങ്ങിയ കാര്യങ്ങളില്‍ അടക്കം എല്ലാം ഒരു ടീമായി ചര്‍ച്ച ചെയ്താണ് മുന്നോട്ടു പോകുന്നത്. രാഷ്ട്രീയത്തിനുപരിയായി വികസനം മനസിലാക്കുന്നവര്‍ക്ക് ഇതെല്ലാം മനസിലാകും. ഞങ്ങള്‍ വികസനം എന്നു വിളിക്കുമ്പോള്‍ ചിലര്‍ രാഷ്ട്രീയം എന്നു വിളിക്കുന്നു- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ കാണുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് എങ്ങനെ പറയാനുകുമെന്ന് മന്ത്രി ചോദിച്ചു. എല്ലാവര്‍ക്കും അവരുടേതായ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനുള്ള അവകാശമുണ്ട്. തന്റെ സന്ദര്‍ശനത്തില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് പ്രധാനമന്ത്രിയുടെ പദ്ധതികള്‍ വിലയിരുത്താനായിരുന്നു. വീടുകളില്‍ വൈദ്യുതി വന്നതും കോളനികളില്‍ പദ്ധതികള്‍ വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കില്‍ അത് അവരുടെ കാഴ്ചപ്പാടാണ്.

 ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഇന്ത്യ നല്‍കും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് ഇടപെടുന്നുണ്ട്. ചൈനീസ് അതിര്‍ത്തിയിലെ സാഹചര്യം ജാഗ്രതയോടെയാണ് വിലയിരുത്തുന്നത്. സൈനിക, ഉദ്യോഗസ്ഥ തലങ്ങളില്‍ ചര്‍ച്ചകള്‍ രണ്ടു വശങ്ങളിലും നടക്കുന്നുണ്ടെന്നും എസ്.ജയശങ്കര്‍ പറഞ്ഞു.

 

 

Latest News