Sorry, you need to enable JavaScript to visit this website.

ദുൽഹജ് 20 വരെ ഉംറ അനുമതി ഹാജിമാർക്കു മാത്രം

മക്ക - ദുൽഹജ് 20 ചൊവ്വാഴ്ച വരെ ഉംറ അനുമതി ഹജ് തീർഥാടകർക്കു മാത്രമായി പരിമിതപ്പെടുത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഹാജിമാരുടെ സുരക്ഷ കാത്തുസൂക്ഷിക്കാൻ ശ്രമിച്ചും അവരുടെ സൗകര്യം മാനിച്ചും ദുൽഹജ് 20 വരെ ഹജ് തീർഥാടകരെ മാത്രമേ ഉംറ നിർവഹിക്കാൻ അനുവദിക്കുകയുള്ളൂ. ദുൽഹജ് 20 നു ശേഷം സൗദി അറേബ്യക്കകത്തു നിന്നുള്ള സ്വദേശികൾക്കും വിദേശികൾക്കും ഉംറ പെർമിറ്റ് അനുവദിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ് സീസൺ അവസാനിച്ച പശ്ചാത്തലത്തിൽ എന്നു മുതലാണ് സൗദിയിൽ നിന്നുള്ളവർക്ക് ഉംറ അനുമതി നൽകുക എന്ന് ആരാഞ്ഞ് സൗദി പൗരൻ നടത്തിയ അന്വേഷണത്തിനു മറുപടിയായാണ് ഹജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 
ഹജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് അടുത്ത ഉംറ, ഹജ് സീസണുകൾക്കുള്ള സംയുക്ത പദ്ധതി തയാറാക്കാൻ തുടങ്ങിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും തമ്മിലുള്ള സഹകരണം അവലംബിച്ചും അനുഭവ സമ്പത്തുക്കൾ പ്രയോജനപ്പെടുത്തിയുമാണ് അടുത്ത ഉംറ, ഹജ് സീസൺ പദ്ധതി തയാറാക്കുകയെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു. 
വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലുമെത്തുന്ന തീർഥാടകർക്കും വിശ്വാസികൾക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെയും ഇക്കാര്യത്തിൽ ഹജ്, ഉംറ മന്ത്രാലയത്തിന്റെയും ഹറംകാര്യ വകുപ്പിന്റെ പരിചയസമ്പത്ത് പ്രയോജപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഇരു വിഭാഗവും സഹകരിച്ച് അടുത്ത ഉംറ, ഹജ് സീസണുകളിലേക്കുള്ള പദ്ധതി തയാറാക്കുന്നതെന്നും ഹറംകാര്യ വകുപ്പ് പറഞ്ഞു.
 

Latest News