പനാജി- ഗോവയിൽ കോൺഗ്രസിൽനിന്ന് എം.എൽ.എമാരെ അടർത്തിമാറ്റാനുള്ള ബി.ജെ.പി നീക്കം പൊളിഞ്ഞു. കോൺഗ്രസിന്റെ പതിനൊന്ന് എം.എൽ.എമാരിൽ പത്തുപേരും സഭയിലെത്തി. ഒരാൾ അസുഖം കാരണം വിട്ടുനിന്നു. മൂന്നിൽ രണ്ട് എം.എൽ.എമാരെ കോൺഗ്രസിൽ നിന്നും അടർത്തി മാറ്റാനുള്ള നീക്കമാണ് പരാജയപ്പെട്ടത്. ബി.ജെ.പിയിലേക്കില്ലെന്ന് വിമത നേതാക്കളായ ദിഗംബർ കാമത്തും മൈക്കൽ ലോബോയും വ്യക്തമാക്കി. മൈക്കൽ ലോബോയെ ഇന്നലെ കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. കോൺഗ്രസിന്റെ പുതിയ നിയമസഭ കക്ഷി നേതാവിനെ ഇന്ന് തെരഞ്ഞെടുക്കും.
നിയമസഭാ സമ്മേളനം തുടങ്ങാനാരിക്കെയാണ് ഗോവയിൽ എം.എൽ.എമാർ കൂറുമാറുമെന്ന അഭ്യൂഹം ഉയർന്നത്. പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ അടക്കം നാല് എം.എൽ.എമാർ മുഖ്യമന്ത്രി പ്രമോദ് സാവന്ദിൻറെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു. ഇതോടെ കോൺഗ്രസ് വാർത്താ സമ്മേളനം വിളിച്ച് മൈക്കൾ ലോബോയെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും മാറ്റിയതായി പ്രഖ്യാപിച്ചു.
കോൺഗ്രസിനെ ദുർബലപ്പെടുത്താൻ മൈക്കിൾ ലോബോ ഗൂഢാലോചന നടത്തിയെന്ന് ഗോവയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗം ദിനേശ് ഗുണ്ടുറാവു ഇന്നലെ ആരോപിച്ചിരുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗംബർ കാമത്തും ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് വിളിച്ച യോഗത്തിലും ഇരുവരും എത്തിയിരുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം ദിഗംബർ കാമത്തിന് നൽകാതെ മൈക്കിൾ ലോബോക്ക് നൽകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കാമത്ത് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്. കൂറുമാറില്ലെന്ന് ഭരണഘടന പിടിച്ച് സത്യം ചെയ്യിച്ചാണ് കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ അംഗങ്ങൾ ബി.ജെ.പിയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. നിലവിൽ 11 പേരാണ് ഗോവയിൽ കോൺഗ്രസ് അംഗങ്ങളായി ഉള്ളത്. ആകെ നാൽപത് അംഗ നിയമസഭയാണ് ഗോവയിലേത്.