വാട്‌സ്ആപ്പ് ചാറ്റില്‍ പുതിയ സേവനം വരുന്നു

ന്യൂദല്‍ഹി- ജനപ്രിയ മെസേജിംഗ് ആപായ വാട്‌സ്ആപ്പ് ഉടന്‍ തന്നെ ഒന്നിലധികം ഫോണുകളില്‍ ചാറ്റ് സേവനം ഉപയോഗപ്പെടുത്താന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിലെ പുതുമകളെ മുന്‍കൂട്ടി ഉപയോക്താക്കളില്‍ എത്തിക്കുന്ന വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 വാട്ട്സ്ആപ്പ് ഉടന്‍ തന്നെ ഒന്നിലധികം സ്മാര്‍ട്ട്ഫോണുകളില്‍ ചാറ്റുകള്‍ സമന്വയിപ്പിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ഉപയോക്താക്കളുടെ പ്രാഥമിക ഫോണില്‍ ഒരു സജീവ ഇന്റര്‍നെറ്റ് കണക്്ഷന്‍ ആവശ്യമില്ലാതെ തന്നെ വ്യത്യസ്ത സ്മാര്‍ട്ട്‌ഫോണുകളില്‍ ഒരേ വാട്ട്സ്ആപ്പ് നമ്പറോ അക്കൗണ്ടോ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. നിലവില്‍, ഉപയോക്താക്കള്‍ക്ക് ടാബ്ലെറ്റുകളിലും ഡെസ്‌ക്ടോപ്പുകളിലും മാത്രമേ ചാറ്റുകള്‍ സമന്വയിപ്പിക്കാന്‍ കഴിയൂ.

ആബെയുടെ ഗതി വരും; സിംഗപ്പൂര്‍
പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തി കമന്റിട്ടയാള്‍ അറസ്റ്റില്‍

സിംഗപ്പൂര്‍ സിറ്റി- കൊല്ലപ്പെട്ട ജപ്പാന്‍ മുന്‍ പ്രാധാനമന്ത്രി ഷിന്‍സോ ആബയെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തി കമന്റിട്ട  ഒരാള്‍ അറസ്റ്റില്‍.
പ്രധാനമന്ത്രി ലീ സിയാന്‍ ലൂങിനെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി 45 കാരനായ  സിംഗപ്പൂരില്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തെക്കുറിച്ചുള്ള പോസ്റ്റിന്റെ കമന്റ് വിഭാഗത്തിലാണ് ഭീഷണി കണ്ടെത്തിയത്. പ്രതിയില്‍നിന്ന് ലാപ്ടോപ്പ്, ടാബ്ലെറ്റ്, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

അമ്മയെ കൊലപ്പെടുത്തി
22 കാരന്റെ ആത്മഹത്യാശ്രമം

മുംബൈ- സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് 22 കാരന്‍ മാതാവിനെ കൊലപ്പെടുത്തി. മുംബൈയിലെ മുളന്ദിലാണ് സംഭവം. മാതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതായും പേലീസ് പറഞ്ഞു.
തന്റെ നടപടിയില്‍ പിതാവിനോട് മാപ്പ് ചോദിക്കുന്ന കുറിപ്പ് എഴുതിവെച്ചശേഷമാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
സ്വത്ത് സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവ് വിഷാദത്തിലായിരുന്നുവെന്നും ഇതാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

ഉദയ്പൂര്‍ കനയ്യ ലാല്‍ വധക്കേസില്‍
ഏഴാമത്തെയാള്‍ എന്‍.ഐ.എ ്അറസ്റ്റില്‍

ഉദയ്പൂര്‍- രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഒരാളെ കൂടി അറസ്റ്റ് ചെയ്തു. 31 കാരനായ ഫര്‍ഹദ് മുഹമ്മദ് ശൈഖിനെയാണ് അറസ്റ്റ് ചെയ്തത്. ഉദയ്പൂര്‍ സ്വദേശിയാണെന്നും ഇതോടെ കനയ്യലാല്‍ വധക്കേസില്‍ ഏഴു പേര്‍ അറസ്റ്റിലായതായും എന്‍.ഐ.എ അറിയിച്ചു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പിയുടെ മുന്‍ ദേശീയ വക്താവ് നൂപര്‍ ശര്‍മയെ പിന്തണച്ചുവെന്നാരോപിച്ചാണ് ഉദയ്പൂരിലെ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി റിയാസ് അഖ്തരിയുടെ അടുത്ത സഹായിയായാണ് ഇപ്പോള്‍ അറസ്റ്റിലായ ഫര്‍ഹദ് മുഹമ്മദെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശിവന്റെ വേഷം കെട്ടിയതിന് യുവാവ്
അറസ്റ്റിലായി; രക്ഷക്കെത്തിയത് മുഖ്യമന്ത്രി

നാഗോണ്‍- തെരുവ് നാടകത്തില്‍ ശിവനെ അവതരിപ്പിച്ച് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അസമിലെ നാഗോണില്‍ അറസ്റ്റിലായ യുവാവിന്റെ രക്ഷക്കെത്തിയത് മുഖ്യമന്ത്രി.
അധിക്ഷേപകരമായ കാര്യങ്ങളൊന്നും പറയാതെ വസ്ത്രം ധരിക്കുന്നത് കുറ്റമല്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്തു. ആനുകാലിക വിഷയങ്ങളിലെ നുക്കാദ് നാടകം (തെരുവ് നാടകം) ദൈവനിന്ദയല്ലെന്നും നാഗോണ്‍ പോലീസിന് ഉചിതമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ശര്‍മ്മ അറിയിച്ചു.
തെരുവുനാടകത്തില്‍ ശിവന്റെ വേഷം കെട്ടി മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് പോലീസ് യുവാവിനെതിരെ ചുമത്തിയിരുന്നത്.

.

 

 

 

 

Latest News