പനാജി- ഗോവയിലെ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു. നിയമസഭാ സമ്മേളനത്തിന് ഒരു ദിവസം മുമ്പുള്ള പാർട്ടി യോഗത്തിൽനിന്നാണ് എം.എൽ.എമാർ വിട്ടുനിന്നത്. ഇവർ ഭരണകക്ഷിയായ ബി.ജെ.പിയുമായി ആശയവിനിമയം നടത്തുന്നതായും റിപ്പോർട്ടുണ്ട്. അതേസമയം, പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്നും
ഭരണകക്ഷിയായ ബിജെപിയാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കർ പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഈ വർഷമാദ്യം നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ദിഗംബർ കാമത്തും യോഗത്തിൽനിന്് വിട്ടുനിന്നു എന്നാണ് സൂചന. മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതിൽ കാമത്ത് അസ്വസ്ഥനാണെന്നാണ് റിപ്പോർട്ട്. അതേസമയം, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാദ്കർ ഇന്ന് റദ്ദാക്കി. ഗോവയിലെ 40 അംഗ നിയമസഭയിൽ ഭരണകക്ഷിയായ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) 25 അംഗങ്ങളും പ്രതിപക്ഷമായ കോൺഗ്രസിന് 11 അംഗങ്ങളുമാണുള്ളത്.