Sorry, you need to enable JavaScript to visit this website.

കോവിഡ് സ്ഥിരീകരിക്കുന്ന ഹാജിമാരെ ഐസൊലേഷനിലാക്കും, ഹജ് പൂർത്തിയാക്കും

മക്ക - കോവിഡ് സ്ഥിരീകരിക്കുന്ന ഹജ് തീർഥാടകരെ ഐസൊലേഷനിലേക്ക് മാറ്റുമെന്നും ഇവർക്ക് ഹജ് പൂർത്തിയാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറിയും ആരോഗ്യ മന്ത്രാലയത്തിലെ ഹജ് കമ്മിറ്റി പ്രസിഡന്റുമായ ഡോ. ഹാനി ജോഖ്ദാർ പറഞ്ഞു. ഇത്തവണത്തെ ഹജ് കൊറോണ വൈറസ് മുക്തമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. സൗദി അറേബ്യ അടക്കം ലോക രാജ്യങ്ങളിലെല്ലാം ഇപ്പോഴും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 
ഹജിനിടെ കൊറോണ കേസുകൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഹാജിമാർക്ക് വാക്‌സിനേഷൻ വ്യവസ്ഥ ബാധകമാക്കിയതിനാൽ ഗുരുതരമായ സങ്കീർണതകളൊന്നുമുണ്ടാകില്ല. വാക്‌സിനേഷൻ പൂർത്തിയാക്കാത്ത ഒരു ഹജ് തീർഥാടകനും ഉണ്ടാകില്ല. വിദേശ ഹജ് തീർഥാടകർക്കും സൗദി അറേബ്യക്കകത്തു നിന്നുള്ള ഹാജിമാർക്കും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരുപോലെ വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ മേലുള്ള ഭാരവും രോഗബാധയുടെ സങ്കീർണതകളും കുറക്കാനാണ് വാക്‌സിനേഷനിലൂടെ ലക്ഷ്യമിടുന്നത്. വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് കൊറോണ വൈറസ് ബാധിച്ചാലും ആരോഗ്യനില വഷളാകില്ല. 
ഹജിനിടെ ആർക്കെങ്കിലും കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചാൽ അവരെ ഐസൊലേഷനിലേക്ക് മാറ്റുകയും ഹജ് പൂർത്തിയാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി നൽകുകയും ചെയ്യും. രോഗിയായ ഹാജിയെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകേണ്ടതുണ്ടെങ്കിൽ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് നീക്കുമെന്നും ഡോ. ഹാനി ജോഖ്ദാർ പറഞ്ഞു.
 

Latest News