Sorry, you need to enable JavaScript to visit this website.

സൗഹൃദ സംഘാംഗങ്ങൾ ഇന്ത്യൻ ഹാജിമാരുടെ സൗകര്യങ്ങൾ വിലയിരുത്തി

ഹജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന വിശകലന യോഗത്തിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സംസാരിക്കുന്നു. 

ജിദ്ദ- ഇന്ത്യയിൽനിന്ന് ഈ വർഷം ഹജ് സൗഹൃദ സംഘാംഗങ്ങളായെത്തിയ ഇന്ത്യൻ ഹജ് കമ്മിറ്റി അംഗങ്ങൾ ഇന്ത്യൻ ഹാജിമാർക്ക് ഹജ് മിഷൻ എർപ്പെടുത്തിയ സൗകര്യങ്ങളും സംവിധാനങ്ങളും വിലയിരുത്തി. ഇന്ത്യൻ ഹജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ഇക്കുറി സൗഹൃദസംഘാംഗങ്ങളായി എത്തിയിട്ടുള്ളത്. ഹജ് കമ്മിറ്റി വൈസ് ചെയർപേഴ്‌സൺമാരായ മഹ്ഫൂസ കാതൂൻ, മുനവറി ബീഗം, ഹജ് ഡയരക്ടർ മോയിൻ അസീർ, ഹജ് കമ്മിറ്റി അംഗവും എം.എൽ.എയുമായ ഇസ്മയിൽ അബ്ദുൽ ഖാലിക് എന്നിവരാണ് സംഘത്തിലുള്ളത്. ഇവർക്കു പുറമെ സി.ഇ.ഒ മുഹമ്മദ് യാകൂബും കൂടെയുണ്ട്. സാധാരണ പ്രമുഖ രാഷ്ട്രീയ നേതാക്കളും മറ്റുമാണ് സൗഹൃദ സംഘത്തിലുണ്ടാവാറുള്ളത്. മുൻകാലങ്ങളിലെല്ലാം അൻപതിലേറെ പേർ വരെ സൗഹൃദ സംഘാംഗങ്ങളായി വരാറുണ്ട്. കഴിഞ്ഞ ഏതാനും വർഷമായി സംഘാംഗങ്ങളുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. ഹജ് കമ്മിറ്റി ചെയർമാനും അംഗങ്ങളുമെല്ലാം ഹജ് വേളയിൽ വരുന്നതിനു പുറമെയായിരുന്നു ഇത്. ഇത് ഭാരിച്ച ചെലവ് സർക്കാരിന് ഉണ്ടാക്കിയിരുന്നു. ഇതിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പിന്നീട് സൗഹൃദസംഘാംഗങ്ങളുടെ എണ്ണം കുറയാൻ തുടങ്ങിയത്.
ചെയർമാൻ അബദുള്ളക്കുട്ടിയും മറ്റ് അംഗങ്ങളും ഹാജിമാർ താമസിക്കുന്നിടങ്ങളിൽ സന്ദർശനം നടത്തി ഹാജിമാരുടെ പ്രതികരണം തേടി. തുടർന്നു നടന്ന വിശകലന യോഗത്തിൽ ഇന്ത്യൻ ഹജ് മിഷന് നേതൃത്വം നൽകുന്ന കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഇന്ത്യൻ ഹാജിമാർക്ക് ഹജ് സുഗമമായി നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള ഒരുക്കങ്ങൾ വിശദീകരിച്ചു. ഡപ്യൂട്ടി കോൺസൽ ജനറലും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 

Tags

Latest News