Sorry, you need to enable JavaScript to visit this website.

പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടു; രാജി പ്രഖ്യാപിച്ച് സജി ചെറിയാൻ

തിരുവനന്തപുരം- പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത് ഞാൻ നടത്തിയ പ്രസംഗം സംബന്ധിച്ച് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം നമ്മുടെ ഭരണഘടന നേരിടുന്ന വെല്ലുവിളിയെ നേരിടാൻ രാജ്യം മുഴുവൻ പ്രതിരോധം തീർക്കുകയാണ്. രാജ്യത്തിന്റെ മതേതര, ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുകയാണ്. ഭരണഘടന സംരക്ഷണം ഏറ്റവും വലിയ പ്രവർത്തനമായി ഏറ്റെടുത്തവരാണ് സി.പി.എം. ഭരണഘടനയിൽ വിഭാവനം ചെയ്ത മതേതരത്വം അടക്കമുള്ളവ അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്. 1975ലെ അടിയന്തരാവസ്ഥയും 2019-ലെ പൗരത്വ ഭേദഗതി നിയമവും കശ്മീരിനെ വിഭജിച്ച നടപടിയുമെല്ലാം ഭരണഘടനയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം കാലങ്ങളായി നടക്കുന്നു. അതിപ്പോഴും തുടരുന്നു. ഗുജറാത്ത് കലാപത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരെ തുറന്നുകാണിച്ചവരെ ജയിലിലാക്കി. ഇതൊക്കെയാണ് പ്രസംഗത്തിൽ ഉണ്ടായിരുന്നത്. ഇത് ആരും കാണിച്ചില്ല. ഭരണഘടനയോടുള്ള വിധേയത്വം ഇതേവരെ പുലർത്തിയിട്ടുണ്ട്. എന്നെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചതിൽ സങ്കടമുണ്ട്. ഒരു മണിക്കൂർ നീണ്ടപ്രസംഗത്തിലെ ഏതാനും ഭാഗങ്ങൾ മാത്രം അടർത്തിമാറ്റിയാണ് പ്രചരിപ്പിക്കുന്നത്. ഇത് ഇടതുമുന്നണിയുടെ നയത്തെ ദുർബലപ്പെടുത്താനാണ്. ഞാൻ ഒരിക്കലും ഭരണഘടനയെ അവഹേളിച്ചിട്ടില്ല. എന്റെ പ്രസംഗം സംബന്ധിച്ച് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുണ്ട്. 
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും സജി ചെറിയാൻ വ്യക്തമാക്കി. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും മന്ത്രി അറിയിച്ചു.
 

Latest News