ദമാം - വാണിജ്യ വഞ്ചനാ കേസിൽ ആറു ഇന്ത്യക്കാർ അടക്കം 11 പേരെ ദമാം ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാർക്കു പുറമെ സൗദി പൗരനും നാലു ബംഗ്ലാദേശുകാരും ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. കിഴക്കൻ പ്രവിശ്യയിൽ പെട്ട ഖത്തീഫിൽ ഉറവിടമറിയാത്ത ഹുക്ക പുകയില നിർമാണ മേഖലയിൽ സ്ഥാപനം നടത്തുകയും വ്യാജവും കാലാവധി തീർന്നതുമായ ഹുക്ക പുകയില നിർമിക്കുകയും പേക്കറ്റുകളിൽ തെറ്റായ വാണിജ്യ വിവരങ്ങൾ രേഖപ്പെടുത്തി വിൽപന നടത്തുകയും ചെയ്ത കേസിലാണ് ഇവരെ കോടതി ശിക്ഷിച്ചത്.
ഇന്ത്യക്കാരായ മുഹമ്മദ് ത്വയ്യിബ് അബ്ദുൽമജീദ്, ഷേർ മുഹമ്മദ് ദീൻ, സയ്യിദ് ഗുലാം ഇമാം, മഹ്ഫൂസ് ഗുലാം ഖാൻ, മുഹമ്മദ് മൻസി, സിർതജ് ഗുലാം സീർ എന്നിവരും ബംഗ്ലാദേശുകാരായ ജഹാംഗീർ അലം തോത്ത, ഫരീദ് അസ്ഗർ, സുഹൈൽ അഹ്മദ്, ഇസ്മായിൽ അസ്ഗർ എന്നിവരുമാണ് ശിക്ഷിക്കപ്പെട്ട വിദേശികൾ. സ്ഥാപനത്തിന്റെ ഉടമയായ സൗദി പൗരൻ അലി ജുംഅ അൽഅർബശിനെയും കോടതി ശിക്ഷിച്ചു. സൗദി പൗരന് ഒരു വർഷം തടവും ഇന്ത്യക്കാർക്കും ബംഗ്ലാദേശുകാർക്കും ആറു മാസം വീതം തടവുമാണ് കോടതി വിധിച്ചത്.