Sorry, you need to enable JavaScript to visit this website.

ഭവന ഭേദനത്തിനിടെ മല്‍പിടിത്തം; രക്ഷപ്പെട്ട മോഷ്ടാവ് മരിച്ച നിലയില്‍

ഇടുക്കി-പുലര്‍ച്ചെ നടന്ന മോഷണ ശ്രമത്തിനിടെ ഗൃഹനാഥനുമായി മല്‍പിടിത്തമുണ്ടായ ശേഷം ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളില്‍  ജോസഫ് (56) ആണ് മരിച്ചത്.  ഉടുമ്പന്‍ചോല ചെമ്മണ്ണാറില്‍ ഇന്നലെ പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം.
ചെമ്മണ്ണാറിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍ കൊന്നക്കപ്പറമ്പില്‍ രാജേന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണം കവരാനാണ് ജോസഫ് എത്തിയതെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം മകള്‍ക്ക് നല്‍കാനായി ബാങ്കില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം വീട്ടില്‍ എത്തിച്ചിരുന്നു. രാജേന്ദ്രന്‍ ഉറങ്ങിക്കിടന്ന മുറിയില്‍ കയറി അലമാര തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈ തട്ടി ഫോണ്‍ നിലത്തു വീണു. ഈ ശബ്ദം കേട്ടാണ് രാജേന്ദ്രന്‍ ഉണര്‍ന്നത്.  ഇതോടെ ജോസഫ് പുറത്തേക്ക് ഓടി. പിന്തുടര്‍ന്ന് എത്തുന്നതിനിടെ രാജേന്ദ്രനും ജോസഫും തമ്മില്‍ മല്‍പിടിത്തമുണ്ടായി. ഇതിനിടെ രാജേന്ദ്രന്റെ മുഖത്ത് ജോസഫ് കടിച്ചു പരിക്കേല്‍പിച്ച ശേഷം രക്ഷപ്പെട്ടു.
ജോസഫിനെ 200 മീറ്റര്‍ മാറി മറ്റൊരു വീടിന്റെ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് മോഷ്ടാവുമായി മല്‍പിടിത്തം നടന്നതായാണ് പോലീസിന് ലഭിക്കുന്ന സൂചന. സമീപവാസികളായ ഏഴ് പേരുടെ മൊഴി പോലീസ് പരിശോധിച്ചു വരികയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് സ്ഥലത്തെത്തിയ ജില്ല  പോലീസ് മേധാവി ആര്‍. കറുപ്പുസ്വാമി അറിയിച്ചു. പോലീസിനു പുറമെ ഇടുക്കി ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ പരിശോധന നടത്തി. മൃതദേഹത്തിന്റെ സമീപത്ത് നിന്നും ജോസഫിന്റെ ചെരിപ്പും ടോര്‍ച്ചും കണ്ടെത്തി.

 

Latest News