ലണ്ടൻ- ഇംഗ്ലണ്ടിൽ കോവിഡ് കേസുകൾ വീണ്ടും കൂടുന്നു. ഇംഗ്ലണ്ടിൽ രണ്ടാഴ്ചയ്ക്കിടെ രോഗബാധ ഇരട്ടിയായി ഉയർന്നിരുന്നു. ഓരോ ദിവസവും വൈറസ് ബാധിച്ച് 1000 രോഗികളെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നു,
കേസുകൾ കുതിച്ചതോടെയാണ് മാസ്‌ക് നിബന്ധന ആശുപത്രികൾ വീണ്ടുമേർപ്പെടുത്തിയത്. മാസ്‌കുകൾ ധരിക്കണമെന്ന നിബന്ധനയ്ക്ക് പുറമെ സാമൂഹിക അകലം പാലിക്കൽ നടപടികളും ആശുപത്രികൾ നിർദേശിക്കുന്നു. കോവിഡ് കേസുകൾ അടുത്തിടെ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രിച്ച് നിർത്താനായി ആശുപത്രി ട്രസ്റ്റുകൾ നടപടികൾ കൈക്കൊള്ളുന്നത്.
കേംബ്രിഡ്ജ്ഷയർ, ഹാംപ്ഷയർ, നോട്ടിംഗ്ഹാംഷയർ, ഡിവോൺ, വെയിൽസ് എന്നിവിടങ്ങളിലെ ട്രസ്റ്റുകളാണ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആളുകളോട് മാസ്‌ക് ധരിക്കാൻ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.
തിങ്കളാഴ്ച ആശുപത്രികളിൽ 10,658 രോഗികളാണ് വൈറസ് ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ടതെന്നാണ് എൻ.എച്ച്.എസ് ഇംഗ്ലണ്ട് കണക്ക്.
കോവിഡ് വ്യാപനം കുറക്കാനും, രോഗികളെയും ജീവനക്കാരെയും സുരക്ഷിതരാക്കാനുമാണ് നടപടിയെന്ന് കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് എൻ.എച്ച്.എസ് ട്രസ്റ്റ് വ്യക്തമാക്കി. ഇംഗ്ലണ്ടിൽ മുപ്പതിൽ ഒരാൾ വൈറസ് വാഹകരാണെന്നാണ് കണക്ക്. കോവിഡ് ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്കും, വൈറസ് ബാധിച്ചതായി സംശയിക്കുന്നവർക്കും മാസ്‌ക് നൽകുന്നുണ്ട്. രോഗികളെ പരിചരിക്കുന്ന ജീവനക്കാരും മാസ്‌ക് ധരിക്കണം. നിത്യേന 1000 പേർ ആശുപത്രിയിലെത്തുന്ന അപൂർവ സാഹചര്യമാണ് നിലവിലുള്ളതെന്ന്് ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഗ്രൂപ്പ്് ഡയറക്ടർ പ്രൊഫ. ആൻഡ്രു ബലാർഡ് പറഞ്ഞു.