Sorry, you need to enable JavaScript to visit this website.

തോക്ക് വിരുദ്ധ പോരാട്ടം നിർത്തില്ല -ജോ ബൈഡൻ

ഷിക്കാഗോ- അമേരിക്കയിലെ സ്വാതന്ത്ര്യദിന പരേഡിന് നേരെ ഷിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ വെടിവെപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. റോബർട്ട് ഇക്രിമോ എന്ന 22 കാരനായ യുവാവിനെയാണ് ഷിക്കാഗോ പോലീസ് പിടികൂടിയത്. ആറ് മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് ഇയാളെ പിടികൂടിയത്. സ്വാതന്ത്ര്യദിന റാലിക്ക് നേരെ നടന്ന വെടിവെപ്പിൽ മരണം ആറായി ഉയർന്നു. വെടിവെപ്പിൽ 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. പരേഡ് നടക്കുന്ന പാർക്കിന് സമീപത്തെ കെട്ടിടത്തിൽ നിന്നും വെടിവെക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്ത് നടത്തിയ പരിശോധയിൽ ഉപേക്ഷിച്ച തോക്കുകൾ കണ്ടെത്തിയിരുന്നു. അക്രമി പത്തു മിനിറ്റോളം വെടിയുതിർത്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതിൽ പങ്കെടുക്കാനുമായി നൂറ്കണക്കിനാളുകളാണ് ഹൈലന്റ് പാർക്കിലെ തെരുവിലെത്തിയത്. മെക്സിക്കൻ പൗരന്മാരും വയോധികരും മരിച്ചവരിൽ ഉൾപ്പെടും.  
കഴിഞ്ഞ ദിവസം ഡെൻമാർക്കിലെ കോപ്പൻഹോഗനിലെ ഷോപ്പിംഗ് മാളിലെ വെടിവെപ്പ് നടത്തിയതും 22 വയസ്സുള്ള ഒരു യുവാവാണ്. അവധിദിനത്തിൽ ഷോപ്പിംഗ്് മാളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേരാണ് മരിച്ചത്. 
അമേരിക്കയുടെ 246-ാമത് സ്വാതന്ത്യദിനത്തിൽ റാലി കാണാൻ തടിച്ചുകൂടിയവർക്ക് നേരെയാണ് അക്രമി വെടിയുതർത്തത്. രണ്ടു  വർഷങ്ങൾക്ക് മുമ്പ് മേയർ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റയാളുടെ മകനാണ് പിടിയിലായത്. എന്നാൽ അക്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.
ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. സൈ്വര ജവിതം താറുമാറാക്കുന്ന തോക്കുധാരികളുടെ വിളയാട്ടത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് യു.എസ് പ്രസിഡന്റ് വ്യക്തമാക്കി.  കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണയുണ്ടായ വെടിവെപ്പിൽ കുട്ടികളുൾപ്പടെ 29 പേരാണ് അമേരിക്കയിൽ കൊല്ലപ്പെട്ടത്. തോക്കുപയോഗം നിയന്ത്രിക്കാൻ നിയമം പാസാക്കിയെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ വർഷവും ജൂലൈ ആദ്യവാരം 17 ഓളം പേർ ഷിക്കാഗോയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. ഗൺ വയലൻസ് ആർക്കൈവ് വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം പ്രതിവർഷം ഏകദേശം 40,000 മരണങ്ങൾ തോക്കുകൾ മൂലമുണ്ടാകുന്നു. 

Latest News