തിരുവനന്തപുരം- ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുകയും ഭരണഘടന ശില്പികളെ ആക്ഷേപിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിയെ പുറത്താക്കിയില്ലെങ്കിൽ നിയമവഴി തേടുമെന്നും സതീശൻ പറഞ്ഞു.
മന്ത്രിയെ ഇന്ന് തന്നെ പുറത്താക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനാധിപത്യവും മതേതരത്വവും കുന്തവും കുടച്ചക്രവുമാണെന്ന് പറയുന്ന മന്ത്രിക്ക് എങ്ങിനെയാണ് അധികാരത്തിൽ തുടരാൻ കഴിയുക. ഭരണഘടനക്ക് വിരുദ്ധമായി ഒരു മന്ത്രിക്കും പ്രവർത്തിക്കാൻ കഴിയില്ല. മന്ത്രിയുടെ രാജി ഉടൻ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിയെ പുറത്താക്കിയില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സുധാകരൻ മുന്നറിയിപ്പ് നൽകി.
രാജ്ഭവനും വിഷയത്തിൽ ഇടപെട്ടു. മന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഗവർണർ ആവശ്യപ്പെട്ടു. ഗവർണർ വൈകിട്ട് മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ട്.